പത്തനംതിട്ട ∙ കേരളത്തിലുണ്ടായ പ്രളയം ഡാം ദുരന്തമാണെന്നും ഉത്തരവാദികളെ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ഇബിയുടെ ലാഭക്കൊതിയാണ് ദുരന്തത്തിനു കാരണം. ചെറുതോണിയിൽ ഒഴികെ ഒരിടത്തും കൃത്യമായ മുന്നറിയിപ്പ് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം ഉണ്ടായപ്പോൾ കയ്യും മെയ്യും മറന്നു സഹായിച്ച ജനങ്ങളെയും ഉദ്യോഗസ്ഥരെയും വീണ്ടും നിർബന്ധിത പിരിവിനു വിധേയരാക്കരുത്. ഉദ്യോഗസ്ഥർ ഇതിനോടകം 17,000 രൂപ വീതമെങ്കിലും ദുരിതാശ്വാസ നിധിയിലേക്കു നൽകിക്കഴിഞ്ഞു. പ്രവാസികളോട് ആവശ്യപ്പെട്ടാൽ അവർ പണം അയയ്ക്കാൻ തയാറായിരിക്കുമ്പോൾ എന്തിനാണ് വിദേശത്തു പോയി ചെലവ് കൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രളയത്തിൽ നശിച്ച ശബരിമല പാതയും പമ്പ ത്രിവേണിയും പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. പമ്പയിൽ ബെയ്‌ലി പാലം നിർമിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന് കത്തുനൽകുമെന്നും ഇക്കാര്യം മന്ത്രി ഇ.പി. ജയരാജനുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.