Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതിക്കിടെ ആർഭാടം: ഗവ. സെക്രട്ടറിമാരുടെ ഫോൺ അലവൻസ് ഇനി മാസം 7,500 രൂപ

2000-rupee-currency

തിരുനന്തപുരം ∙ പ്രളയാനന്തര കേരളം സൃഷ്ടിക്കാൻ ചില്ലിക്കാശുപോലും സ്വരൂപിക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ തേടുമ്പോൾ ഗവ. സെക്രട്ടറിമാരുടെ ഫോൺ, ഇന്റർനെറ്റ് ഡേറ്റ അലവൻസ് ഇരട്ടിയിലേറെയാക്കിയ ഉത്തരവു പുനഃസ്ഥാപിച്ചു. 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ഏപ്രിലിൽ സെക്രട്ടറിമാരുടെ ഫോൺ അലവൻസുകൾ മാസം 7500 രൂപ ആയിരുന്നത് 3500 രൂപയാക്കിയത്. ഇതിൽ അസ്വസ്ഥരായ സെക്രട്ടറിമാർ ധന പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയോടു പഴയനിരക്കിൽ അലവൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ ഉത്തരവായി പുറത്തുവന്നത്. വർഷത്തിൽ ഒരുമിച്ചു വാങ്ങിയാൽ 90,000 രൂപ ലഭിക്കും.

ഏപ്രിലിൽ അലവൻസ് കുറച്ചുവെങ്കിലും ഫോൺ വാങ്ങാനുള്ള സർക്കാർ സഹായം 20,000 രൂപയിൽ നിന്നു 30,000 രൂപയാക്കിയിരുന്നു. 

ഉത്തരവു പുനഃസ്ഥാപിച്ചപ്പോൾ ഫോൺ വാങ്ങാൻ അനുവദിക്കുന്ന തുകയിൽ മാറ്റം വരുത്തിയിട്ടില്ല. സെക്രട്ടറിമാരുടെ മൊബൈൽ ഫോണിനു സർക്കാർ കണക്കനുസരിച്ചു രണ്ട് വർഷമാണ് ആയുസ്സ്. അതിനുശേഷം വീണ്ടും 30,000 രൂപ അനുവദിക്കും. 

മൊബൈൽ കമ്പനികളെല്ലാം മൽസരത്തിലായതിനാൽ കോൾ, ഇന്റർനെറ്റ് ഡേറ്റ ഇപ്പോൾ തുച്ഛമായ നിരക്കിൽ ലഭിക്കും. മികച്ച സ്പീഡിലുള്ള ഡേറ്റയും കോളും ചേർത്തു മാസം പരമാവധി 1000 രൂപയേ ചെലവുള്ളൂ. 

രാവിലെ മുതൽ വൈകിട്ടുവരെ സെക്രട്ടേറിയറ്റിലെ ഓഫിസിൽ ചെലവഴിക്കുന്ന ഉദ്യോഗസ്ഥർക്ക് അവിടെ സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ഉണ്ട്. ലാൻ‍‍‍ഡ് ഫോണും ഉപയോഗിക്കാം. ഇതിനുപുറമെയാണ് അലവൻസ് . 

സെക്രട്ടറിമാരുടെ വീടുകളിൽ ബിഎസ്എൻഎൽ ലാൻഡ് ഫോണിനു മാസം 300 രൂപയിൽ താഴയാണു നിരക്കെന്നു കഴിഞ്ഞ മാസങ്ങളിലെ കണക്കുപരിശോധിച്ച ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. 

സർക്കാർ നയം പൊതുമേഖലാ സംരക്ഷണമാണെങ്കിലും ഇന്റർനെറ്റ് ഡേറ്റ, മൊബൈൽ ഫോൺ കണക്‌ഷൻ എന്നിവയ്ക്കു ബിഎസ്എൻഎല്ലിനെ ഉപേക്ഷിച്ചു സ്വകാര്യ കമ്പനികളെയാണു സെക്രട്ടറിമാർ ആശ്രയിക്കുന്നത്.

related stories