പാലക്കാട്∙ പ്രളയ ബാധിതർക്കു കുടുംബശ്രീ വഴി സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വരെയുള്ള വായ്പാ പദ്ധതി ബാങ്കുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇഴയുന്നു. അപേക്ഷ വാങ്ങാൻ പോലും പല ബാങ്കുകളും മടിക്കുന്നു.
1,42,552 വായ്പാ അപേക്ഷകളാണ് സിഡിഎസുകളിൽ ലഭിച്ചതെങ്കിലും 6864 പേർക്ക് 51.91 കോടി രൂപ മാത്രമാണു വായ്പയായി ബാങ്കുകൾ നൽകിയത്. പ്രളയ ബാധിതർക്കു ഗൃഹോപകരണങ്ങൾ വാങ്ങാൻ 9% നിരക്കിൽ വായ്പ നൽകുമെന്നും പലിശ സർക്കാർ വഹിക്കുമെന്നുമായിരുന്നു റീസർജന്റ് കേരള വായ്പാ പദ്ധതി അവതരിപ്പിച്ച് സർക്കാർ പറഞ്ഞത്.
എന്നാൽ, 9% പലിശ നിരക്കിൽ വായ്പ നൽകണമെങ്കിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി വേണമെന്നു സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിൽ ബാങ്കുകൾ അറിയിച്ചു. സഹകരണ ബാങ്കുകൾ വഴി വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വായ്പാ ആവശ്യം പൂർണമായി നിറവേറ്റാൻ അവർക്കു കഴിയില്ല.
പല കുടുംബശ്രീ യൂണിറ്റുകൾക്കും അക്കൗണ്ട് പൊതുമേഖലാ ബാങ്കുകളിലാണെന്നതിനാൽ വായ്പ നൽകാൻ സഹകരണ ബാങ്കുകൾ മടിക്കുന്നുണ്ട്.