ശബരിമല: നിയമസഭ കൂടണമെന്ന് പി.സി. ജോർജും കെ.എൻ.എ.ഖാദറും

പി.സി.ജോർജ് (ഫയൽ ചിത്രം)

കോട്ടയം ∙ ശബരിമലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു വിശ്വാസി സമൂഹത്തിനിടയിലുണ്ടായിട്ടുള്ള പ്രതികരണങ്ങൾ ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കണമെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു.

ആചാരങ്ങളെ വിലകുറച്ചു കാണുന്ന കമ്യൂണിസ്റ്റുകാർ എന്തുകൊണ്ടാണ് മോസ്കോയിൽ ലെനിന്റെ മൃതദേഹത്തിൽ പുഷ്പവൃഷ്ടി നടത്തുന്നതെന്നു കെ.എൻ.എ.ഖാദർ എംഎൽഎ ചോദിച്ചു. അയ്യന്തോൾ മേഖലയിലെ അയ്യപ്പസേവാ സംഘങ്ങൾ നടത്തിയ ശബരിമല സംരക്ഷണ നാമജപയാത്രയുടെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ശബരിമലവിഷയം ചർച്ച ചെയ്യാൻ സർക്കാർ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്തരുടെ വികാരത്തെ അങ്ങാടിയിൽ കലഹത്തിനായി വിട്ടു നിലപാടിൽ അപ്പുറവും ഇപ്പുറവും ചാഞ്ചാടുകയാണു സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

അയ്യപ്പഭക്തരുടെ വികാരം സുപ്രീം കോടതിയെ ധരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണു സുപ്രീം കോടതിവിധി ഭക്തർക്കെതിരായത്.  കോടതിവിധിയോടുള്ള അനുസരണയും ഭക്തിയും ഇടതുപക്ഷം എപ്പോഴാണു തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു.