ശബരിമല: മുഖ്യമന്ത്രി– ബോർ‍ഡ് ചർച്ച ഇന്ന്

ശബരിമലയില്‍ യുവതീ പ്രവേശം പാടില്ലെന്ന ആഹ്വാനവുമായി പമ്പയിൽ നിന്നു ശയന പ്രദക്ഷിണം നടത്തി സന്നിധാനത്തെത്തിയ ടി.ആർ.അനന്തപത്മനാഭൻ. നീലിമലയും അപ്പാച്ചിമേടും പിന്നിട്ട് 2 ദിവസം കൊണ്ടാണ് ശയന പ്രദക്ഷിണം പൂർത്തിയാക്കിയത്. കഴിഞ്ഞ മകരവിളക്കു കാലത്ത് വാരണാസിയിൽ ഗംഗാസ്നാനം നടത്തി പദയാത്രയായി 3600 കിലോമീറ്റർ 131 ദിവസം കൊണ്ട് നടന്ന് സന്നിധാനത്തെത്തിയയാളാണ് അനന്തപത്മനാഭൻ. ചിത്രം: നിഖിൽരാജ് ∙മനോരമ

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ സ്ഥിതി റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ചു സർക്കാരിന്റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. 

നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്നാണു മുൻപു കേസ് വാദിച്ച മനു അഭിഷേക് സിങ്‌വിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാമെന്നു ധാരണയായത്. മറ്റു ചില സുപ്രീം കോടതി അഭിഭാഷകരും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി. ഇന്നു യുഎഇയിൽനിന്നു മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടുകൂടി തേടിയശേഷം തുടർനടപടിയാകാമെന്ന് ഇതോടെ ബോർഡ് തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്തു തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കും. 

ബോർഡിന്റെ നിസ്സഹായതയും സമ്മർദവും പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാനായിരുന്നു കോടിയേരിയുടെയും നിർദേശമെന്നാണു സൂചന. 

4 ആന്ധ്ര വനിതകൾ കൂടി മടങ്ങി 

പമ്പ ∙ അൻപതിൽ താഴെ പ്രായമുള്ള 4 സ്ത്രീകൾ കൂടി ശബരിമല ദർശനത്തിന് എത്തിയെങ്കിലും എതിർപ്പിനെത്തുടർന്നു മടങ്ങി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽനിന്നുള്ള തീർഥാടകസംഘത്തിലെത്തിയവരാണ് ഇവർ. വാസന്തി, ആദി ശേഷൻ എന്നിവർ പമ്പയ്ക്കു സമീപം തന്നെ പ്രതിഷേധം കണ്ടു മടങ്ങി. അതേസമയം, ഇതേ സംഘത്തിലുണ്ടായിരുന്ന ബാലമ്മയെ സന്നിധാനത്തിനു സമീപം നടപ്പന്തലിലാണു തടഞ്ഞത്. പ്രതിഷേധത്തിനിടെ ബോധരഹിതയായ ഇവരെ ആംബുലൻസിൽ നിലയ്ക്കലിൽ എത്തിച്ചു. നാലാമത്തെ യുവതി പുഷ്പലത മരക്കൂട്ടം വരെയെത്തിയ ശേഷം പ്രതിേഷധം കണ്ടു പൊലീസ് സുരക്ഷയിൽ തിരിച്ചിറങ്ങി. 

നട ഇന്ന് അടയ്ക്കും; ബിജെപി സമരം തുടരും 

തിരുവനന്തപുരം ∙ ശബരിമല നട ഇന്ന് അടയ്ക്കുമെങ്കിലും ബിജെപിയും സഹസംഘടനകളും സമരം തുടരും. 23 മുതൽ 30 വരെ പഞ്ചായത്തു തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും. അതേസമയം കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഓർഡിനൻസിനു തയാറാകുന്നില്ലെന്ന ചോദ്യം പാർട്ടി നേരിടുന്നുണ്ട്.

കേരളത്തിലെ തീർഥാടന കേന്ദ്രത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ എങ്ങനെ നിയമം സാധ്യമാകുമെന്ന മറുചോദ്യമാണു ബിജെപി നേതാക്കളുടേത്. സുപ്രീം കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ കേന്ദ്രം അഭിപ്രായം അറിയിക്കുമോയെന്ന ആകാംക്ഷയുമുണ്ട്; അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിധിയിൽ എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.