Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയുടെ സ്ഥാനക്കയറ്റം: ജലീലിന്റെ വാദം തെറ്റെന്ന് യൂത്ത് കോൺഗ്രസ്

K.T. Jaleel കെ.ടി. ജലീൽ

തിരുവനന്തപുരം∙ ഭാര്യയുടെ സ്ഥാനക്കയറ്റം യുഡിഎഫ് സർക്കാരിന്റെ കാലത്തെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം തെറ്റാണെന്ന് യൂത്ത് കോൺഗ്രസ്. ജലീൽ തദ്ദേശവകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്എസ്എസ് പ്രിൻസിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂർ പുറത്തുവിട്ടു.

സീനിയോറിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, യുഡിഎഫിന്റെ കാലത്താണ് നിയമനമെന്നായിരുന്നു ജലീലിന്റെ മറുപടി. സ്കൂൾ മാനേജർ അപ്പോയിൻമെന്റ് ഓ‍ർഡർ നൽകിയത് 2016 മേയ് ഒന്നിനാണ്. എന്നാൽ പ്രിൻസിപ്പലായി നിയമിച്ചുള്ള ഹയർസെക്കൻഡറി പ്രാദേശിക ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത് ജലീൽ മന്ത്രിയായ ശേഷം 2016 ജൂലൈ 26നാണെന്ന് രേഖകളിൽ നിന്നു വ്യക്തമാണെന്ന് സിദ്ദിഖ് പറഞ്ഞു. 

ഫാത്തിമക്കുട്ടി അധ്യാപികയായി സ്കൂളിൽ നിയമിതയായ 1998 ഓഗസ്റ്റ് 27ന് തന്നെ വി.കെ.പ്രീത എന്നയാൾക്കും നിയമനം ലഭിച്ചിരുന്നു. ഒരേദിവസം സർവീസിൽ കയറിയ രണ്ടുപേർ ഉണ്ടെങ്കിൽ ചട്ടപ്രകാരം പ്രായത്തിൽ മൂത്തയാളെ പ്രിൻസിപ്പലാക്കണം. പ്രായത്തിൽ മുതിർന്ന പ്രീതയെ ഒഴിവാക്കി ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലാക്കിയത് മന്ത്രി ജലീലിന്റെ സ്വാധീനത്തിലാണെന്നാണ് ആരോപണം.

related stories