കൊച്ചി ∙ സുപ്രീംകോടതിയുടെ പിറവം പള്ളിക്കേസ് വിധി നടപ്പാക്കാൻ ശ്രമിക്കാത്ത സർക്കാർ ശബരിമല വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതിയിൽനിന്നു പിൻവലിച്ചു. പരസ്പരം താരതമ്യപ്പെടുത്താൻ രണ്ടു കേസുകളും സമാനമല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു പിൻവലിച്ചത്. പിറവം പള്ളിക്കേസ് രണ്ടു സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ്. അതിൽ ക്രമസമാധാന ചുമതലയാണു സർക്കാരിനുള്ളത്.
അതേസമയം, ശബരിമല കേസിൽ സർക്കാർ നേരിട്ടു കക്ഷിയാണ്. രണ്ടു കേസുകളും തമ്മിൽ വ്യത്യാസമുണ്ട്– കോടതി പറഞ്ഞു. കൊച്ചി സ്വദേശി കിരൺ നാരായണനാണു കോടതിയിലെത്തിയത്. ശബരിമല വിഷയത്തിൽ സമാധാനനീക്കം നടത്തണമെന്നായിരുന്നു ആവശ്യം.