പീഡനക്കേസ് പ്രതി സബ് ജയിലിൽ ജനനേന്ദ്രിയം മുറിച്ചു

പീരുമേട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പീരുമേട് സബ് ജയിലിലേക്കു കോടതി റിമാൻഡ് ചെയ്ത തടവുകാരൻ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി.പരുക്കേറ്റ കുമളി ഡൈമുക്ക് സ്വദേശി ചുരളിയെ (42) കോട്ടയം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ സബ് ജയിലിലെ തടവുമുറിയിലാണു സംഭവം. ജനനേന്ദ്രിയം ഏതാണ്ടു പൂർണമായും മുറിച്ചു മാറ്റിയതിനെ തുടർന്നു രക്തം പ്രവഹിച്ചതോടെയാണു സഹതടവുകാർ ശ്രദ്ധിച്ചത്. ജയിൽ ഉദ്യോഗസ്ഥർ എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീടു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ചാണു ചുരളി കൃത്യം നിർവഹിച്ചതെന്നാണു ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. ജയിലിലെ തടവുകാർക്കു ചൊവ്വാഴ്ചയാണു ഷേവിങ്ങിനു സൗകര്യം നൽകുന്നത്. നാലു മാസം മുൻപ് അറസ്റ്റിലായി ജയിലിൽ എത്തിയ ചുരളിക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യക്കാർ ഹാജരാകാത്തതിനാൽ റിമാൻഡിൽ തുടരുകയായിരുന്നു.