കൊപ്പം (പട്ടാമ്പി) ∙ ഒൻപതു വയസ്സുകാരനെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. ഏഴു വയസ്സുള്ള മറ്റൊരു സഹോദരനു ഗുരുതരമായി പരുക്കേറ്റു. കൂർക്കപ്പറമ്പ് പാട്ടാരത്തിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇബ്രാഹിമാണു കൊല്ലപ്പെട്ടത്. ഇളയ സഹോദരൻ അഹമ്മദ് ഇബ്രാഹിമിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നബീൽ ഇബ്രാഹിമിനെ(23) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ കൂർക്കപ്പറമ്പിലെ വീട്ടിലാണു സംഭവം. ഉറങ്ങിക്കിടന്ന സഹോദരന്മാരെ തന്റെ മുറിയിലെത്തിച്ച നബീൽ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഉണർന്ന വീട്ടുകാരും അയൽവാസികളും കുട്ടികളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിം മരിച്ചു. നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള 5 മുറിവുകളേറ്റതാണു മരണ കാരണം. അഹമ്മദിന്റെ നെഞ്ചിലാണു കുത്തേറ്റതെങ്കിലും അപകടനില തരണം ചെയ്തു.
മാതാപിതാക്കൾക്ക് ഇളയ മക്കളോടു കൂടുതൽ സ്നേഹമുണ്ടെന്ന തോന്നലാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. കോയമ്പത്തൂരിലെ കോളജിൽ മൈക്രോ ബയോളജി അവസാന വർഷ വിദ്യാർഥിയാണു നബീൽ.
കൊപ്പം എസ്ഐ എം.ബി. രാജേഷും പാലക്കാട്ടുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലം പരിശോധിച്ചു. മരിച്ച മുഹമ്മദ് ഇബ്രാഹിം തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ. യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും അഹമ്മദ് ഇബ്രാഹിം നെടുങ്ങോട്ടൂർ എഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ്. ഇതേ സ്കൂളിലെ അധ്യാപിക സാഹിറയാണു മാതാവ്. സഹോദരി: നജ്‌വ