കൊല്ലങ്കോട് (പാലക്കാട്)∙ മീങ്കര ഡാമിൽ ആൺസുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പൊള്ളാച്ചി ആളിയാർ പന്തക്കൽ അമ്മൻപതിയിൽ ശരവണകുമാർ (35) ആണ് പിടിയിലായത്. മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നരിപ്പാറച്ചള്ളയിലെത്തിയിട്ട് ഒരു വർഷമായ ഇയാൾക്കെതിരെ ആളിയാർ പൊലീസ് സ്റ്റേഷനിൽ 2 മോഷണക്കേസുകളും കൊല്ലങ്കോട് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും ഉണ്ട്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൽ നിന്നു മീൻ പിടിക്കാനെത്തിയ ശരവണകുമാർ പെൺകുട്ടിയും ആൺസുഹൃത്തും സംസാരിച്ചിരിക്കുന്നതു കണ്ടു. സുരക്ഷാ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി ഇരുവരുടെയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി, പോകാൻ ആവശ്യപ്പെട്ടു. ഇവരുമായി പാപ്പാൻചള്ളയിൽ എത്തി മൊബൈൽ തിരിച്ചുനൽകി. ആൺസുഹൃത്തിനോടു ബൈക്കിൽ പോകാൻ നിർദേശിച്ച ശേഷം പെൺകുട്ടിയെ ബസിൽ കയറ്റിവിട്ടു. ബസിനെ പിന്തുടർന്ന ഇയാൾ വലിയചള്ളയിൽ വെച്ചു പെൺകുട്ടിയെ തിരിച്ചിറക്കി, പൊലീസ് പിടിക്കാതിരിക്കാൻ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ബൈക്കിൽ കയറ്റി മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. കരടിക്കുന്നിന്റെ താഴ്‍ഭാഗത്തു കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണമാല കവരുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ എം പുതൂരിനടുത്തെ കനാൽ സ്റ്റോപ്പിൽ ഇറക്കിവിട്ടു.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു മീങ്കര പ്രദേശത്തു തിരയുകയായിരുന്ന സുഹൃത്തിനെ പെൺകുട്ടി വിളിച്ചുവരുത്തി വീട്ടിലേക്കു പോയി. വെള്ളിയാഴ്ചയാണ് സുഹൃത്ത് മീനാക്ഷിപുരം പൊലീസിൽ പരാതി നൽകിയത്. അവർ വിവരം നൽകിയതനുസരിച്ചാണ് കൊല്ലങ്കോട് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാഹനനമ്പറും വസ്ത്രം സംബന്ധിച്ച സൂചനകളും പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്.