പാലക്കാട് ∙ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞകേസിലെ പ്രതിയായ ബിപിഎൽ കൂട്ടുപാത പള്ളത്തേരി വീട്ടിൽ സന്തോഷ്( 27) തൂങ്ങിമരിച്ചത് പൊലീസിന്റെ ഭീഷണിമൂലമാണെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇന്നു രാവിലെയാണ് വീടിനു സമീപം യുവാവ് ജീവനൊടുക്കിയത്.
എലപ്പുളളിയിൽ കെഎസ്എസ്ആർടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ നാലു പ്രതികളിൽ സന്തോഷ് ഒഴികെ മൂന്നുപേർ കഴിഞ്ഞദിവസം കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴിൽകിയിരുന്നു. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് ഇന്നു രാവിലെ സന്തോഷിന്റെ വീട്ടിൽ ചെന്നതായി ബന്ധുക്കൾ പറഞ്ഞു. ഹാജരായില്ലെങ്കിൽ അറസ്റ്റു നടപടികളുണ്ടാകുമെന്നും അറിയിച്ചിരുന്നു. രാവിലെ ജോലിക്കുപോയ സന്തോഷ് ഉച്ചയ്ക്കു വീട്ടിലെത്തിയപ്പോഴാണു പൊലീസ് വന്ന കാര്യം അറിഞ്ഞത്. യുവാവിനെ പിന്നീടു വീടിനുസമീപം തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. വീട്ടിലെത്തിയ പൊലീസുകാരനും ഒാഫിസർമാരും സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് നാട്ടുകാരും സംഘടിച്ചു നിൽക്കുന്നു.