തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. സംഭവത്തെപ്പറ്റി അന്വേഷിക്കാനും ഇനിയൊരു രോഗിക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാനും വേണ്ട മുന്‍കരുതലുകളെടുക്കാനും സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈയൊരു സംഭവം നിര്‍ഭാഗ്യകരമാണ്. കരാറെടുത്ത ഏജന്‍സിയെക്കൊണ്ട് എലി, മൂട്ട, മറ്റു പ്രാണികള്‍ എന്നിവയെ നശിപ്പിക്കുന്നതിന് അടിയന്തര നടപടിയെടുക്കാനും മന്ത്രി അറിയിച്ചു. എലിയുടെ കടിയേറ്റ രോഗിക്ക് ആവശ്യമായ എല്ലാ വിദഗ്ധ ചികിൽസകള്‍ നല്‍കാനും മന്ത്രി അറിയിച്ചു.
അഞ്ചൽ കരുകോൺ ഇരുവേലിക്കൽ രാജ് വിലാസത്തില്‍ രാജേഷിനാണ് (27) എലിയുടെ കടിയിൽ പരുക്കേറ്റത്. ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ രാജേഷിനെ ഒന്നരമാസം മുൻപു പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചു. ഇടതുകാലിൽ പൊട്ടൽ ഉണ്ടായിരുന്നതിനാൽ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുൻപു കടിയേറ്റത്. അന്നു ചികിൽസ നൽകിയെങ്കിലും വെള്ളിയാഴ്ച വീണ്ടും കടിയേൽക്കുകയായിരുന്നു.