ന്യൂഡൽഹി∙ പൊടിക്കാറ്റും കനത്ത മഴയും വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ചതിനുപിന്നാലെ അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റിൽ 73 പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണു പ്രവചനം. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കുമിത്. ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശമുണ്ട്.
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനുപിന്നാലെ, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കേരള, ബംഗാൾ, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണു പ്രവചനം.
മുന്നറിയിപ്പിനെ തുടർന്ന് മേയ് ഏഴ്, എട്ട് തീയതികളിൽ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കു ഹരിയാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിക്കാറ്റിനെയും കൊടുങ്കാറ്റിനെയും നേരിടാനുള്ള സുരക്ഷാ മാർഗങ്ങൾ ഹരിയാന റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.