Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടഗോളുമായി ബെയ്‌ൽ; ചാംപ്യൻസ് ലീഗിൽ റയലിന് ഹാട്രിക് കിരീടം

real-madrid-trophy റയൽ മഡ്രിഡ് ടീമംഗങ്ങൾ കിരീടവുമായി. (ട്വിറ്റർ ചിത്രം)

കീവ്∙ പരുക്കേറ്റ് മടങ്ങിയ ലിവർപൂൾ താരം മുഹമ്മദ് സലാ, റയൽ താരം ഡാനി കാർവജാൽ എന്നിവരുടെ കണ്ണീരും ലിവർപൂൾ ഗോൾപോസ്റ്റിനു മുന്നിൽ ചോരുന്ന കൈകളുമായി നിലയുറപ്പിച്ച ഗോൾകീപ്പർ ലോറിസ് കറിയൂസിന്റെ ഇരട്ടപ്പിഴവും സൂപ്പർ സബ്ബായെത്തി ഇരട്ടഗോൾ നേടിയ ഗാരത് ബെയ്‌ലിന്റെ പ്രകടനമികവും കളം പിടിച്ച മൽസരത്തിൽ 3–1 വിജയവുമായി റയൽ മഡ്രിഡിന് 13–ാം ചാംപ്യൻസ് ലീഗ് കിരീടം. പോരാട്ടവീര്യം കൊണ്ട് കീവിലെ കാണികളുടെ കയ്യടി നേടിയ ലിവർപൂൾ എഫ്സിയെ കരിം ബെൻസേമ (51), ഗാരത് ബെയ്‍ൽ (64, 83) എന്നിവരുടെ ഗോളുകളിലാണ് റയൽ തറപറ്റിച്ചത്. ലിവർപൂളിന്റെ ആശ്വാസഗോൾ സെനഗൽ താരം സാദിയോ മാനെ (55) നേടി. റയൽ താരം ഇസ്കോയുടെ ഒരു ഗോൾശ്രമം ക്രോസ് ബാറിലിടിച്ചും സാദിയോ മാനെയുടെ ഗോൾശ്രമം പോസ്റ്റിലിടിച്ചും മടങ്ങുന്നതും മൽസരത്തിൽ കണ്ടു.

റയലിന്റെ തുടർച്ചയായ മൂന്നാം ചാംപ്യൻസ് ലീഗ് കിരീടമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സിനദീൻ സിദാൻ റയലിന്റെ പരിശീലകനായ ശേഷമാണ് ഈ മൂന്നു കിരീടങ്ങളും മഡ്രിഡിലേക്കെത്തുന്നത്. ഫൈനലിന്റെ താരമാകാനെത്തിയ ലിവർപൂൾ താരം മുഹമ്മദ് സലാ ആദ്യ പകുതിയിൽത്തന്നെ പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടത് മൽസരത്തിലെ വേദനിപ്പിക്കുന്ന കാഴ്ചയായി. സലായെ തടയാനുള്ള റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ശ്രമമാണ് പരുക്കിന് കാരണമായത്. പിന്നാലെ റയൽ പ്രതിരോധത്തിലെ കരുത്തൻ ഡാനി കാർവജാലും പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടു. പരുക്കിൽനിന്ന് മുക്തനായി ഈ മൽസരത്തിലൂടെ തിരിച്ചെത്തിയ കാർവജാലിന് വീണ്ടും പരുക്കേറ്റത് താരത്തിന്റെ ലോകകപ്പ് സാധ്യതകളിലും നിഴൽ വീഴ്ത്തും.

ലോറിസിന്റെ ഇരട്ടപ്പിഴവ്, ബെയ്‍ലിന്റെ ഇരട്ടഗോളും

ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ നാലു ഗോളുകളും പിറന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കറിയൂസിന്റെ രണ്ട് പിഴവുകളാണ് മൽസര ഫലം റയലിന് അനുകൂലമാക്കിയത്. മൽസരത്തിൽ റയലിന്റെ ആദ്യത്തെ ഗോളും മൂന്നാം ഗോളും ലോറിസിന്റെ പിഴവിന്റെ ഫലമായിരുന്നു. സൂപ്പർതാരം മുഹമ്മദ് സലാ പരുക്കേറ്റ് പുറത്തായിട്ടും പിടിച്ചുനിന്ന ലിവർപൂളിനെ തീർത്തും തളർത്തിക്കളഞ്ഞു ആ പിഴവുകൾ.

Bale-Second-Goal ലിവർപൂളിനെതിരെ റയലിന്റെ രണ്ടാം ഗോൾ നേടുന്ന ഗാരത് ബെയ്‍ല്‍. (ട്വിറ്റർ ചിത്രം)

കരിം ബെൻസേമയുടെ ഗോളിന് വഴിയൊരുക്കിയ പിഴവായിരുന്നു ആദ്യത്തേത്. റയലിന്റെ മുന്നേറ്റത്തിനൊടുവിൽ പിടിച്ചെടുത്ത പന്ത് സഹതാരത്തിനു നൽകാനുള്ള ലോറിസിന്റെ ശ്രമത്തിന് തൊട്ടുമുന്നിൽ കരിം ബെൻസേമയുടെ വലംകാൽ ബ്ലോക്ക്. ബെൻസേമയുടെ കാലിൽ തട്ടി ഗതിമാറിയ പന്ത് നേരെ ലിവർപൂൾ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക്. ലോറിസിന്റെ നേതൃത്വത്തിൽ ലിവർപൂൾ താരങ്ങൾ പ്രതിഷേധിച്ചു നോക്കിയെങ്കിലും എല്ലാം വെറുതെയായി. ഫലം, ചാംപ്യൻസ് ലീഗ് ഫൈനല്‍ പോലൊരു വേദിയിൽ തീർത്തും അപ്രതീക്ഷിതമെന്നു പറയാവുന്ന ഗോളുമായി 51–ാം മിനിറ്റിൽ റയൽ മുന്നിൽ. സിനദീൻ സിദാനു ശേഷം (2002) ചാംപ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ ഫ്രഞ്ചു താരവുമായി ബെൻസേമ.

തൊട്ടുപിന്നാലെ ലിവർപൂളിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്ന് സാദിയോ മാനെ സമനില ഗോൾ നേടി. കോർണറിൽനിന്നും ഫിർമീഞ്ഞോ ഉയർത്തിവിട്ട പന്ത് ലോവ്റിൻ തലകൊണ്ടു കുത്തി റയൽ പോസ്റ്റിനു മുന്നിലേക്കിട്ടു. റയൽ ഗോൾകീപ്പർ കെയ്‍ലർ നവാസ് കൃത്യമായി പന്തിന്റെ വഴിയിലേക്കു ചാടിയെങ്കിലും സാദിയോ മാനെയുടെ നീട്ടിയ കാലുകൾ പന്തിന്റെ ഗതി മാറ്റി. 55–ാം മിനിറ്റിൽ ലിവർപൂൾ റയലിനൊപ്പം. സ്കോർ: 1–1.

salah-injury പരുക്കേറ്റ് കണ്ണീരോടെ കളം വിടുന്ന ലിവർപൂൾ താരം മുഹമ്മദ് സലാ. (ട്വിറ്റർ ചിത്രം)

ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ ഇസ്കോയെ പിൻവലിച്ച സിദാൻ, കഴിഞ്ഞ മൽസരങ്ങളിൽ ഫോം തെളിയിച്ച ഗാരത് ബെയ്‍ലിനെ കൊണ്ടുവന്നു. നിർഭാഗ്യം രണ്ടു തവണ ഇസ്കോയുടെ ഗോൾശ്രമം തടഞ്ഞെങ്കിലും ബെയ്‍ലിന്റെ വരവ് റയലിന്റെ ഭാഗ്യമായി.

കളത്തിലിറങ്ങി മൂന്നാം മിനിറ്റിൽത്തന്നെ ബെയ്‍ൽ വല ചലിപ്പിച്ചു. അതും ഈ സീസണിലെ ഏറ്റവും മികച്ച ഗോളെന്ന ഖ്യാതിയുള്ള റൊണാൾഡോയുടെ ബൈസിക്കിൽ കിക്ക് ഗോളിനെ വെല്ലുന്നൊരു ഗോളുമായി. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽനിന്നും ലിവർപൂൾ ഗോൾമുഖം ലക്ഷ്യമാക്കി മാർസലോയുടെ അപകടരഹിതമെന്ന് തോന്നാവുന്ന ക്രോസ്. ലിവർപൂൾ ബോക്സിന്റെ മധ്യത്തിലേക്കു വന്ന പന്തിനെ അസാമാന്യമായൊരു ബൈസിക്കിൾ കിക്കിലൂടെ ബെയ്‍ൽ വലയിലെത്തിച്ചു. സകലരും അന്തിച്ചുപോയ ഗോൾ. റയൽ 2–1ന് മുന്നിൽ.

83–ാം മിനിറ്റിൽ റയൽ വിജയമുറപ്പിച്ച് ലീഡ് വർധിപ്പിച്ചു. ഇക്കുറിയും ഗോൾ വന്നത് മാർസലോ–ബെയ്‍ൽ സഖ്യത്തിലൂടെ. ഇത്തവണ പക്ഷേ ഗോളിലേക്കുള്ള നീക്കത്തിൽ ലിവർപൂൾ ഗോൾകീപ്പർ ലോറിസിന്റെ പിഴവും നിർണായക പങ്കുവഹിച്ചു. ബോക്സിനു വെളിയിൽ മാർസലോയിൽനിന്നും ബെയ്‍ലിലേക്കു പന്തെത്തുമ്പോൾ അതിന് ഗോൾമണമുണ്ടെന്ന് റയൽ താരങ്ങൾ പോലും കരുതിയിരിക്കില്ല. ഏറെ ദൂരത്തുനിന്നും ബെയ്‍ൽ തൊടുത്ത ഷോട്ട് ലോറിസിന്റെ കൈകൾക്ക് പാകമായിരുന്നെങ്കിലും താരത്തിന് ഒരിക്കൽക്കൂടി പിഴച്ചു. ലോറസിന്റെ കയ്യിൽനിന്നും വഴുതിയ പന്ത് നേരെ വലയിലേക്ക്. 3–1ന്റെ ലീഡ് നേടിയ റയൽ മൽസരവും കിരീടവും സ്വന്തമാക്കി.