മുംബൈ∙ കനത്ത മഴയിൽ നഗരത്തിലെ ജനജീവിതം സ്തംഭിച്ചു. മുംബൈയുടെ പല ഭാഗത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഗതാഗതം താറുമാറായി. 32 വിമാന സർവീസുകൾ വൈകി; മൂന്നെണ്ണം റദ്ദാക്കി. ലോക്കൽ ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. മഹിം, ഹിന്ദ്മാതാ, പരേല്‍, മറൈന്‍ ഡ്രൈവ് തുടങ്ങി നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. മഴ ഇനിയും കനക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തിര സാഹചര്യത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കാൻ രക്ഷാസേനകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്തര നിവാരണ സേനയും മുൻകരുതലുകളെടുത്തിട്ടുണ്ട്. തീരദേശ കർണാടക, തെക്കൻ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലും വൻ മഴയായിരിക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.