പട്ന∙ കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടം രണ്ടുപേരെ തല്ലിക്കൊന്നു. ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലാണ് സംഭവം. അഞ്ചംഗ സംഘത്തിലെ രണ്ടു പേർക്കു നേരെയാണ് അക്രമമുണ്ടായത്.
ഇവർ ഗ്രാമത്തിൽ നിന്ന് 13 പോത്തുകളെ മോഷ്ടിക്കുന്നതിനിടെ സംഭവമറിഞ്ഞ നാട്ടുകാർ പിന്തുടർന്ന് അക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും പിടികൂടി മർദ്ദിച്ചതിനാൽ മരണം സംഭവിക്കുകയായിരുന്നെന്ന് ഗൊഡ്ഡ എസ്പി രാജീവ് രഞ്ജൻ സിങ് പറഞ്ഞു. സംഭവത്തിൽ പൊലീസ് നാലു പേരെ അറസ്റ്റു ചെയ്തു.
നേരത്തേയും മേഖലയിൽ കന്നുകാലി മോഷണങ്ങൾ ഉണ്ടായതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മുള വടിയിൽ കെട്ടിയ നിലയിൽ അബോധാവസ്ഥയിലുള്ള ഒരാളുടെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. തലയ്ക്കും ശരീരഭാഗങ്ങളിലും പരുക്കേറ്റയാളുടെ വിഡിയോ കൂടിനിന്നവരിൽ ആരോ പകർത്തുകയായിരുന്നു. കഴിഞ്ഞ മേയിൽ ജാർഖണ്ഡിലെ കിഴക്കൻ സിങ്ഭൂമില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു കരുതി ആറു പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.