കോഴിക്കോട്∙ അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന്റെ കാല് അടിച്ചൊടിച്ച് ജയിലിൽ തള്ളിയതിനെതിരെ ഇഎംഎസ് ഒരക്ഷരം ഉരിയാടുകയോ നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിക്കുകയോ ചെയ്തില്ലെന്ന് പി.എസ്. ശ്രീധരൻപിള്ള. അന്ന് മാളത്തിൽ ഒളിച്ചവരാണ് ഭരണകൂട ഭീകരതക്കെതിരെ പോരാടിയവരെന്ന് അവകാശവാദമുന്നയിക്കുന്നത്.
ഇന്ത്യയിൽ ഒരു പെൺഹിറ്റ്ലർ പിറന്നുവെന്ന് പറഞ്ഞ എകെജി അക്കാലത്ത് താൻ അംഗമായിരുന്ന ഇടതുപക്ഷത്തിന്റെ അപകടകരമായ മൗനത്തിൽ സങ്കടപ്പെട്ടിരുന്നു. ഇന്ത്യ മുഴുവൻ ഏകാധിപതിക്കെതിരെ വോട്ടുചെയ്തപ്പോൾ കേരളത്തിലെ 20 സീറ്റുകളിലും അവരുടെ സ്ഥാനാർഥിയെ വിജിപ്പിച്ചവരാണ് പ്രബുദ്ധരായ മലയാളികളെന്നും പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ‘അടിയന്തരാവസ്ഥയിലെ കാളരാത്രികൾ’ അനുസ്മരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.