മുംബൈ∙ ഉയർന്ന നിലവാരത്തിൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 266.80 പോയിന്റ് ഉയർന്ന് 35,645.40 ലാണു വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 70 പോയിന്റ് ഉയർന്ന് 10,769.90 ലും ക്ലോസ് ചെയ്തു.
ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളിലുണ്ടായ നേട്ടം വിപണിക്കു കരുത്തേകി. ഖാരിഫ് വിളകളുടെ താങ്ങുവില ഉയർത്താനുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും വിപണിക്കു നേട്ടമായി. ബിഎസ്ഇയിലെ 1,256 ഓഹരികൾക്കു വില ഉയർന്നപ്പോൾ 1,338 ഓഹരികളുടെ വില ഇടിഞ്ഞു.
ഐടി, ഇൻഫ്രാ, ടെക്, മീഡിയ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലായിരുന്നു. എന്നാൽ ഓട്ടോ, എനർജി, ഫാർമ എഫ്എംസിജി തുടങ്ങിയ വിഭാഗം ഓഹരികൾ മുന്നേറി. ബാജാജ് ഓട്ടോ, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി, എച്ച്‌യുഎൽ, റിലയൻസ്, ലൂപിൻ എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഐഡിയ സെല്ലൂലർ, എച്ച്പിസിഎൽ, സിപ്ല, ബിപിസിഎൽ, വേദാന്ത, ഒഎൻജിസി എന്നീ ഓഹരികൾക്കു നഷ്ടം നേരിട്ടു.