തിരുവനന്തപുരം∙ തനിക്ക് നല്‍കിയ എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിച്ച് ഹനാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാനെത്തി. ഭാര്യ അനിതയോടൊപ്പമാണു രമേശ് ചെന്നിത്തല ഹനാനെ സ്വീകരിച്ചത്. പഠിക്കാനുളള പണം കണ്ടെത്താനായി എറണാകുളം തമ്മനത്തു മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ത്തന്നെ ആദ്യം സഹായഹസ്തവുമായി ഓടിയെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു.
അദ്ദേഹം ഉടന്‍ തന്നെ തന്റെ അടുത്ത സുഹൃത്തായ മൂസയുടെ ഉടമസ്ഥതയിലുള്ള തൊടുപുഴ അല്‍ അസര്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ടു ബിഎസ്‌എസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഹനാന്റെ ഫീസ് ഒഴിവാക്കിക്കൊടുത്തു. അതിനു ശേഷമാണു ഹീനമായ സൈബര്‍ ആക്രമണങ്ങള്‍ ഈ കുട്ടിക്ക് നേരെ ഉണ്ടാകുന്നത്. അപ്പോഴും തനിക്കു പിന്നില്‍ പാറപോലെ ഉറച്ചു നിന്ന പ്രതിപക്ഷ നേതാവിനോടു തനിക്ക് അകമഴിഞ്ഞ നന്ദിയുണ്ടെന്നു കൂടിക്കാഴ്ചക്കിടെ ഹനാന്‍ പറഞ്ഞു.
എല്ലാവരും വിമര്‍ശിപ്പോഴും പിന്തുണ അറിയിച്ച് ഫെയ്സ്ബുക് പോസ്റ്റില്‍ രമേശ് ചെന്നിത്തല ഉറച്ചുനിന്നതു തനിക്കു വലിയ ആശ്വാസമായെന്നും ഹനാന്‍ പറഞ്ഞു. തനിക്ക് ആദ്യമായി പിന്തുണ അറിയിച്ച രാഷ്ട്രീയ നേതാവും രമേശ് ചെന്നിത്തലയാണെന്നും ഹനാന്‍ പറഞ്ഞു. ഇതിനുള്ള നന്ദി ഹനാന്‍ അറിയിച്ചത് രമേശ് ചെന്നിത്തലയെക്കുറിച്ചു താന്‍ സ്വന്തമായി എഴുതിയ കവിതയിലൂടെയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ മുമ്പിലിരുന്നാണ് ഉത്തരം എന്ന ഒൻപതു വരിയുള്ള ചെറു കവിത ഹനാന്‍ രചിച്ചത്. തനിക്കു പ്രതിപക്ഷ നേതാവിനോടുള്ള ആദരവും സ്‌നേഹവും മുഴുവന്‍ ഈ അക്ഷരങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണെന്നു പറഞ്ഞാണ് ഹനാന്‍ ഈ കവിത ചെന്നിത്തലയ്ക്കു സര്‍പ്പിച്ചത്. ഇനി കാണാന്‍ വരുമ്പോള്‍ ഈ കവിത തനിക്കു തിരികെ തരണമെന്നും അല്ലങ്കില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ ഉപഹാരങ്ങളെല്ലാം മടക്കി നല്‍കുമെന്നും ഹനാന്‍ പറഞ്ഞ് ഇതിനു സാക്ഷ്യം വഹിച്ചവരിലെല്ലാം ചിരി പടര്‍ത്തി.
ഹനാന് ഒരു വീടുണ്ടാക്കാന്‍ സഹായിക്കണമെന്നു പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു വീടു വയ്ക്കാന്‍ കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകനായ ജോയ് മുണ്ടാടന്‍ അഞ്ച് സെന്റ് സ്ഥലവും വീട് നിര്‍മിക്കാന്‍ കൂവൈറ്റില്‍ തന്നെയുള്ള ബുബിയന്‍ ഗ്യാസ് ഇന്‍ഡ്രസ്ട്രീസ് ഉടമ അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തത് താന്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതായും ഹനാന്‍ പറഞ്ഞു. അല്‍ അസര്‍ കോളജ് ഡയറക്ടര്‍ ഡോ. ഫൈജാസ്, ഡോ. വിശ്വനാഥന്‍ എന്നിവരോടൊപ്പമാണു ഹനാന്‍ രമേശ് ചെന്നിത്തലയെ കാണാനെത്തിയത്.