വാഷിങ്ടൻ∙ ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളിലും റഷ്യൻ ഇടപെടലുകൾ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയുമാകും ഇടപെടലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ സമൂഹമാധ്യമ വിദഗ്ധൻ ഫിലിപ്പ് എൻ. ഹോവാർഡാണു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
യുഎസിലെ പോലെ സംഘടിതമായ മാധ്യമസംസ്കാരം നിലനിൽക്കാത്തതിനാൽ ഇന്ത്യയിലെയും ബ്രസീലിലെയും മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നതു റഷ്യയ്ക്കു താരതമ്യേന എളുപ്പമായിരിക്കുമെന്നാണു വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും മികച്ച മാധ്യമങ്ങളിലൊന്നാണ് യുഎസിന്റേത്. ഇന്ത്യ – ബ്രസീൽ മാധ്യമങ്ങൾക്കു യുഎസിന്റെ അത്രയും പ്രഫഷണലിസവും പക്വതയും കുറവായതിനാൽ റഷ്യൻ ഇടപെടലുണ്ടാകുന്ന സാഹചര്യം ഭീതിജനകമായിരിക്കുമെന്നും ഹോവാർഡ് ചൂണ്ടിക്കാട്ടുന്നു.
യുഎസിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു ശ്രദ്ധതിരിച്ചിരിക്കുകയാണ് റഷ്യ. ഏറ്റവും അടുത്ത സമയത്തു തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവർ ഇന്ത്യയെയും ബ്രസീലിനെയും ലക്ഷ്യമിടുന്നതെന്നും ഹോവാർഡ് പറയുന്നു. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ കണ്ടെത്തുന്നതിനുവേണ്ടി നിയമിക്കപ്പെട്ട യുഎസ് സെനറ്റ് ആൻഡ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയുടെ തെളിവെടുപ്പിലാണു ഹോവാർഡ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായിട്ടില്ല.
നേരത്തെ, കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫെയ്സ്ബുക്കിൽനിന്ന് ഉപയോക്താക്കളുടെ വിവരം ചോർത്തി യുഎസ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലെ ബ്രെക്സിറ്റ് കാലത്തും ഫെയ്സ്ബുക്കിലെ വിവരങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.