തിരുവനന്തപുരം ∙ തമിഴ്നാട്ടിലെ മുഴുവൻ സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷൻ (ടിഎൻജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആർ.രാജ്കുമാർ അറിയിച്ചു. ഏകദേശം 200 കോടി രൂപയാകും നൽകുക. ഈ മാസത്തെ ശമ്പളത്തിൽനിന്ന് ഇതു നൽകാനാണു തീരുമാനം.
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 കിലോ അരി, ആവശ്യമരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ്ഷീറ്റുകൾ, സാരികൾ, ജാക്കറ്റുകൾ എന്നിവ തമിഴ്നാട് ജീവനക്കാർ നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്‌ഷൻ സെന്ററിൽ എത്തിച്ചു. ഇതു രണ്ടാമത്തെ ലോഡാണ്. നേരത്തേ അവശ്യവസ്തുക്കൾ ഇടുക്കി ജില്ലയിൽ എത്തിച്ചിരുന്നു.