ചെന്നൈ ∙ ജീവനു തുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഭാര്യ സ്വന്തം മക്കളെ കൊന്നു കാമുകനൊപ്പം ഇറങ്ങി പോയതിന്റെ നടുക്കം ഇതുവരെ ഇൗ മനുഷ്യനു വിട്ടുമാറിയിട്ടില്ല. തമിഴ്നാട്ടിലെ കുണ്ട്രത്തൂരിലായിരുന്നു നാടിനെ നടുക്കി സംഭവം. രണ്ടു മക്കളെയും കൊന്നു കാമുകനായ സുന്ദരത്തിനൊപ്പം ഒളിച്ചോടി കേരളത്തില്‍ താമസിക്കാൻ ഇറങ്ങിയ അഭിരാമിയെ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ അഭിരാമിയുടെ ഭർത്താവ് വിജയ്‌യെ ആശ്വസിപ്പിച്ച് രജനീകാന്ത് രംഗത്തെത്തി.
രജനിയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. കൊല്ലപ്പെട്ട തന്റെ രണ്ടുമക്കളും തലൈവരുടെ ആരാധകരായിരുന്നു എന്ന് വിജയ് രജനിയോടു പറഞ്ഞു. കാലാ എന്ന ചിത്രത്തിലെ ഡയലോഗുകൾ വച്ചു മക്കൾ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഡബ്സ്മാഷ് വിഡിയോകളും ചെയ്തിരുന്നതായി ഇൗ അച്ഛൻ പറഞ്ഞപ്പോൾ കേട്ടുനിന്നവരും ഒപ്പം രജനിയും വിതുമ്പിപ്പോയി. വിങ്ങിപ്പൊട്ടി നിൽക്കുന്ന വിജയ്‍യെ ആശ്വസിപ്പിക്കാൻ രജനീകാന്തും പാടുപെട്ടു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലും വൈറലാണ്.
തമിഴ്നാട്ടിലെ കുണ്ട്രത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടു മക്കളെയും കൊന്നു കാമുകനായ സുന്ദരത്തിനൊപ്പം ഒളിച്ചോടി കേരളത്തില്‍ താമസിക്കുകയായിരുന്നു അഭിരാമിയുടെ ലക്ഷ്യം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, "നിലവിലെ ഭര്‍ത്താവും സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ വിജയ്‌യും അഭിരാമിയും എട്ടു വര്‍ഷം മുൻപാണു പ്രണയിച്ചു വിവാഹം കഴിച്ചത്. അടുത്തകാലത്താണ് കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലേക്കു മാറിയത്. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്കു മാറുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന്‍റെ ഭാഗമായാണു ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ പദ്ധതിയിട്ടത്. വെള്ളിയാഴ്ച രാത്രി അഭിരാമി വിഷവുമായി കാത്തുനിന്നു. ബാങ്കിലെ തിരക്കുകാരണം വിജയ് വരാന്‍ വൈകുമെന്നറിയിച്ചു. ഇതിനെ തുടര്‍ന്നു മക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം വീടുവിട്ടിറങ്ങി. ജോലി പൂര്‍ത്തിയാക്കി പുലര്‍ച്ചെ അഞ്ച് മണിയോടെ വിജയ് വീട്ടിലെത്തിയപ്പോഴാണു വീടിനുള്ള മക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.”
അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ നാഗര്‍കോവിലിലെ ലോഡ്ജില്‍ നിന്നും പിടികൂടി. കോയമ്പേട് ബസ് ടെര്‍മലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കാമുകന്‍ സുന്ദരം ചെന്നൈയില്‍ തങ്ങി. പൊലീസ് അന്വേഷണമടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞശേഷം അഭിരാമിക്കൊപ്പം ചേരുകയായിരുന്നു ലക്ഷ്യം. അതുവരെ അഭിരാമിയോട് നാഗര്‍കോവിലില്‍ താമസിക്കാനും പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച് സുന്ദരത്തെയും അറസ്റ്റ് ചെയ്തു. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞ ശേഷം കേരളത്തിലേക്കു കടന്ന് സ്ഥിരതാമസമാക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. അഭിരാമിയെയും ചെന്നൈയിലേക്കു കൊണ്ടുവന്നു.