തിരുവനന്തപുരം∙ ഡിവൈഎഫ്ഐ പ്രവർത്തകയുടെ പീഡനപരാതിയില്‍ സിപിഎം അന്വേഷണ കമ്മിഷന്‍ പി.കെ.ശശി എംഎല്‍എയുടെ മൊഴിയെടുത്തു. എകെജി സെന്‍ററിലാണു കമ്മിഷന്‍ അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും ശശിയുടെ മൊഴിയെടുത്തത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നു നാലുമണിക്കൂർ നീണ്ട മൊഴിയെടുക്കലിൽ പി.കെ.ശശി ആവർത്തിച്ചു. അന്വേഷണ കമ്മിഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.
ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മിഷനു കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണു കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെൻഡ് ചെയ്യാനാണു സാധ്യത.
ശശിയുടെ നിയമസഭാംഗത്വത്തിന്റെ കാര്യത്തില്‍ നേതൃനിരയില്‍ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടിതലത്തിലെടുക്കുന്ന നടപടി എംഎല്‍എ സ്ഥാനത്തു തുടരുന്നതിനു തടസ്സമല്ലെന്ന വാദത്തിനാണു മുന്‍തൂക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിര്‍ണായകമാണ്. തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ പരാതിക്കാരിയുടെ പ്രതികരണം എന്താവുമെന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനം.