ആലപ്പുഴ∙ ജില്ലയിൽ പ്രളയ നഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദർശനം തുടരുന്നു. രാവിലെ കലക്ടറേറ്റിൽ എത്തിയ സംഘവുമായി കലക്ടർ എസ്.സുഹാസ് ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജല വിഭവ വകുപ്പ് റിസോഴ്‌സ് കമ്മിഷണർ ടി.എസ്.മെഹ്‌റ, ദേശീയ ദുരന്തനിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനിൽകുമാർ സാങ്ഖി എന്നിവരാണു സംഘത്തിലുള്ളത്.
ജില്ലയിലുണ്ടായ നഷ്ടങ്ങൾക്കു കേന്ദ്ര ചട്ടങ്ങൾ പ്രകാരമുള്ള വിവരങ്ങളാണു സംഘത്തിനു മുന്നിൽ അവതരിപ്പിച്ചത്. ജില്ലയിൽ നാലായിരം കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും പ്രാഥമിക വിലയിരുത്തലിൽ കേന്ദ്രമാനദണ്ഡപ്രകാരം 935.38 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഈ തുക ചെറുതാണെന്നു സംസ്ഥാന സർക്കാർ നേരത്തേ കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകൾക്ക് ഉണ്ടായിട്ടുള്ള നാശനഷ്ടം കേന്ദ്ര മാനദണ്ഡപ്രകാരവും അല്ലാതെയും സംഘത്തെ അറിയിച്ചു. ജൂലൈ 31 വരെയുള്ള നാശനഷ്ടത്തിന്റെ കണക്കു നേരത്തേ സംസ്ഥാനം നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ 30 വരെയുള്ള നാശനഷ്ടത്തിന്റെ കണക്കാണ് ഇന്നു സംഘത്തിനു നൽകിയത്. കുപ്പപ്പുറം പ്രൈമറി ഹെൽത്ത് സെന്റർ, മടവിണ കനകശ്ശേരി പാടം, ഉമ്പിക്കാരം ജെട്ടി എന്നിവ സംഘം സന്ദർശിച്ചു. പരുത്തിവളവിൽ മടവീണു വീട് ഒലിച്ചുപോയ ശശിയമ്മയുടെ വീട് കേന്ദ്രസംഘം സന്ദർശിച്ചു. ഈ ഭാഗത്തു മട പൂർണമായി കുത്തിത്തീർന്നതും സംഘം വിലയിരുത്തി. കുട്ടനാട്ടിലെ ബണ്ട് നിർമാണരീതികൾ സംഘം ചോദിച്ചറിഞ്ഞു.