ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ അന്വേഷണ സംഘത്തിന്റെ ഇടപെടലുകളിലടക്കം അതൃപ്തി അറിയിച്ചു മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രിയെ കാണാനെത്തി. പൊളിറ്റ് ബ്യൂറോ കഴിഞ്ഞു കേരള ഹൗസിലെത്തിയ പിണറായി വിജയനെ നേരിൽക്കണ്ടു സംസാരിക്കാൻ പതിനാറംഗ കന്യാസ്ത്രി സംഘമാണ് ജലന്തറിൽ നിന്നെത്തിയതെന്നാണു വിവരം.
ബിഷപ്പിന്റെ നിരപരാധിത്വത്തിൽ ഉറച്ചുവിശ്വസിക്കുന്ന നിലപാടാണ് പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിനുള്ളത്. അന്വേഷണത്തിനെന്ന പേരിൽ സഭയുടെ മഠങ്ങളിൽ അന്വേഷണ സംഘം മുന്നറിയിപ്പില്ലാതെ കയറിച്ചെല്ലുന്നതായും ഭീഷണിപ്പെടുത്തി മൊഴി ശേഖരിക്കുന്നതായും ഇവർ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.