ജയ്പുർ ∙ കൂട്ടമാനഭംഗത്തിനിരയായ യുവതി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു നഗ്നയായി താഴേക്കു ചാടി. സംഭവത്തിൽ രണ്ടുപേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. 23 കാരിയായ നേപ്പാൾ സ്വദേശിനിയാണ് ചാടിയത്. ഇവർ ജയ്പുരിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ലോകേഷ് സെയ്നി (19), കമൽ സെയ്നി (24) എന്നിവരെയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തതെന്ന് ജയ്പുര്‍ സൗത്ത് എസിപി കെ.കെ. അവസ്തി അറിയിച്ചു.ജയ്പുരിൽനിന്ന് ഏതാണ്ട് 18 കിലോമീറ്റർ അകലെ മുഹാനയിലാണ് സംഭവം.
വെള്ളി രാത്രിയും ശനിയുമായി ലോകേഷും കമലും യുവതിയെ കൂട്ട മാനഭംഗപ്പെടുത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇവരുടെ പീഡനം സഹിക്കാനാകാതെ ഒരു അപ്പാർട്ട്മെന്‍റിന്‍റെ മൂന്നാം നിലയിൽനിന്നു നഗ്നയായി താഴോട്ടു ചാടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുഹാന പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ദേവേന്ദ്ര കുമാർ അറിയിച്ചു.