ന്യൂഡൽഹി∙ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ വ്യക്തിവിവരങ്ങൾ ചോർത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വിജയ് ശേഖറിന്റെ സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പത്തു വർഷമായി വിജയുടെ പഴ്സനൽ സെക്രട്ടറിയായ സോണിയ ധവാൻ, ഭർത്താവ് രൂപക് ജെയിൻ, സഹപ്രവർത്തകൻ ദേവേന്ദർ കുമാർ എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ ലാപ്ടോപ്, മൊബൈൽ ഫോൺ, ഓഫിസ് കxപ്യൂട്ടർ എന്നിവടങ്ങളിൽ സൂക്ഷിച്ചിരുന്ന വ്യക്തിവിവരങ്ങൾ ചോർത്തിയ സോണിയയും മറ്റു രണ്ടു പേരും ചേർന്ന് 20 കോടി രൂപ ആവശ്യപ്പെട്ടെന്നു വിജയ് പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.
കൊൽക്കത്ത സ്വദേശിയായ രോഹിത് ചോമാൽ എന്നയാളാണ് വിജയ്‌യുടെ സഹോദരനും പേടിഎം വൈസ് പ്രസിഡന്റുമായ അജയ് ശേഖർ ശർമയെ വിളിച്ചു പണം ആവശ്യപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. സോണിയ വിവരങ്ങൾ ചോർത്തി രോഹിത്തിനു നൽകുകയായിരുന്നു. സെപ്റ്റംബർ 2 0നായിരുന്നു ആദ്യ ഫോൺ കോൾ. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഐടി ആക്ടിന്റെ പരിധിയിൽ മോഷണം, ഭീഷണിപ്പെടുത്തൽ, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂന്നു പേർക്കെതിരെയും കേസെടുത്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
കേസിൽ വിജയ് ശേഖറിന്റെ സെക്രട്ടറി ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പേടിഎം കമ്പനിയും സ്ഥിരീകരിച്ചു.