തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്രമം അഗ്നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികൾ ഒട്ടേറെ ആക്രമണങ്ങൾ ഇപ്പോഴും നടത്തുന്നു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ ആളാണു സന്ദീപാനന്ദ ഗിരി. യഥാര്‍ഥ സ്വാമിമാര്‍ ഭയപ്പെടില്ല, കപടസ്വാമിമാരെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം കുണ്ടമണ്‍കടവിൽ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന നായകര്‍ ചെയ്ത മഹത്തരമായ കാര്യങ്ങളാണു സന്ദീപാനന്ദ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ഇനിയും മുന്നോട്ടുപോകും. നശിപ്പിക്കപ്പെട്ട ആശ്രമത്തിന്റെ സ്ഥാനത്തു കൂടുതൽ പ്രൗഢിയോടെ ആശ്രമം പ്രവർത്തിക്കേണ്ടതുണ്ട്. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ആ ദൗത്യവും ഏറ്റെടുക്കണമെന്ന് അഭ്യർഥിക്കുന്നു. ഇനിയും ഇത്തരം ശക്തികളുടെ ആക്രമണമുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു പുലർച്ചെയാണു സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണമുണ്ടായത്. ആശ്രമത്തിലുണ്ടായിരുന്ന 2 കാറുകൾ അക്രമികൾ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിനു മുന്നില്‍ റീത്തും വച്ചു. സംഭവത്തിനു പിന്നില്‍ സംഘപരിവാറെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാമെന്നു കരുതേണ്ടെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.