Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതു 'മോദി ജാക്കറ്റ്' തന്നെ; നെഹ്‌റു ജാക്കറ്റ് അല്ല: നിര്‍മാണ കമ്പനി

modi-jacket മോദി ജാക്കറ്റ് അണിഞ്ഞു മൂണ്‍ ജെ ഇന്‍

അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിനു സമ്മാനിച്ചത് 'മോദി ജാക്കറ്റ്' തന്നെയാണെന്നും ചിലര്‍ അവകാശപ്പെടുന്നതു പോലെ നെഹ്‌റു ജാക്കറ്റ് അല്ലെന്നും ജാക്കറ്റ് കമ്പനി. 1989 മുതല്‍ മോദിക്കു വേണ്ടി വസ്ത്രങ്ങള്‍ ഡിസൈല്‍ ചെയ്യുന്നുണ്ടെന്നും ജേഡ്ബ്ലൂ ലൈഫ്‌സ്‌റ്റൈല്‍ എംഡി ബിപിന്‍ ചൗഹാന്‍ പറഞ്ഞു.

Moon-Tweet

മുമ്പു ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും അണിഞ്ഞിരുന്നതു മറ്റൊരു തരം ജാക്കറ്റാണ്. ഇതു കുറച്ചു നീളം കൂടിയതും നെഹ്‌റു ജാക്കറ്റിനേക്കാള്‍ സൗകര്യപ്രദവുമാണ്. വെളുപ്പും കറുപ്പും നിറത്തില്‍ മാത്രമാണ് മുമ്പു ജാക്കറ്റുകള്‍ വന്നിരുന്നത്. എന്നാല്‍ മോദിക്കു താല്‍പര്യം വിവിധ വര്‍ണങ്ങളിലുള്ളവയാണ്. മോദിയാണു ബ്രാന്‍ഡ് ഉണ്ടാക്കിയത്. 2014-നു ശേഷം അതിനു കൂടുതല്‍ പ്രചാരം ലഭിച്ചു. മുമ്പു പ്രമുഖര്‍ മാത്രമാണ് ജാക്കറ്റ് ധരിച്ചിരുന്നത്. മോദിയാണ് സാധാരണക്കാര്‍ക്കിടയിലും അതു പ്രിയപ്പെട്ടതാക്കിയതെന്നും ബിപിന്‍ ചൗഹാന്‍ പറഞ്ഞു. 

മോദി നല്‍കിയ ജാക്കറ്റ് അണിഞ്ഞുകൊണ്ടുള്ള ചിത്രം മൂണ്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. അതു മോദി ജാക്കറ്റ് അല്ലെന്നും ഇക്കാലമത്രയും നെഹ്‌റു ജാക്കറ്റ് എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ ട്വിറ്ററിലെത്തിയിരുന്നു. തുടര്‍ന്നാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. 

മൂണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയോട്, ' താങ്കള്‍ ഈ ഉടുപ്പില്‍ നല്ല സ്മാര്‍ട്ടായിരിക്കുന്നു' എന്നു പറഞ്ഞിരുന്നു. പിന്നാലെ, മൂണിന്റെ അളവില്‍ തയ്പിച്ച കോട്ടുകള്‍ മോദി അയച്ചു കൊടുക്കുകയായിരുന്നു. അതിലൊന്ന് അണിഞ്ഞുകൊണ്ടുള്ള ചിത്രമാണു മൂണ്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

ജാക്കറ്റ് അയച്ചു നല്‍കിയതു നല്ല കാര്യമാണെങ്കിലും അതു പേരു മാറ്റാതെ അയയ്ക്കുകയായിരുന്നു വേണ്ടതെന്ന് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഇത്രയുംകാലം അതിനെ നെഹ്‌റു ജാക്കറ്റ് എന്നാണ് അറിഞ്ഞിരുന്നത്. എന്നാല്‍ ആദ്യമായാണ് മോദി ജാക്കറ്റ് എന്നു പേരു കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.