വൈക്കം∙ ഹാദിയയുടെ പിതാവ് കെ.എം.അശോകൻ ബിജെപിയിൽ. കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതായി അശോകൻ അറിയിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയായതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അശോകൻ പറഞ്ഞു. ഏതു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്.
ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാട് പൂര്‍ണമല്ല. ചൈനയ്ക്കൊപ്പം നിൽകുന്ന കമ്യൂണിസ്റ്റ് നിലപാടുകളോടു താൽപര്യമില്ലെന്നും അശോകൻ വ്യക്തമാക്കി.
ശബരിമലയില്‍ വിശ്വാസമില്ലാത്തവന്‍ അവിടേക്കു പോകണ്ട ആവശ്യമില്ല. അവിടുത്തെ ആചാരങ്ങള്‍ സംരക്ഷിക്കണം. വിശ്വാസികളെ നിര്‍ബന്ധിച്ച് അവിശ്വാസിയാക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ലെന്നും അശോകൻ പറയുന്നു. ഹാദിയ എല്ലാ ദിവസവും വിളിക്കാറുണ്ട്. ബിജെപിയിൽ ചേർന്ന കാര്യം മകളോടു ചർച്ച ചെയ്തിട്ടില്ലെന്നും വിമുക്തഭടൻ കൂടിയായ അശോകൻ പറഞ്ഞു.