Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റിദ്ധരിപ്പിക്കൽ അതിരുകടക്കുന്നു; വനിതാ മതിൽ പൊളിക്കാൻ‌ നീക്കം: മുഖ്യമന്ത്രി

Pinarayi Vijayan പിണറായി വിജയൻ

തിരുവനന്തപുരം∙വനിതാ മതിൽ വൻവിജയമാകാൻ പോകുന്നുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താൽപര്യക്കാർ വ്യാപകമായി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്നതായിരിക്കും വനിതാ മതിൽ. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയിൽ രൂപപ്പെടുന്ന വനിതാ മതിലിനെ വർഗീയത കലർത്തി പൊളിക്കാനാണു പ്രതിപക്ഷ ശ്രമം.അതു വിലപ്പോവില്ലെന്നു ജനുവരി ഒന്നിനു തെളിയിക്കും–മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ, സ്ത്രീസമത്വം മുൻനിർത്തിയുള്ള ഈ മുന്നേറ്റത്തിൽ പങ്കെടുക്കാൻ സ്വമേധയാ എത്തുന്നതു സ്ഥാപിത താൽപര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയിൽനിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കൽ തന്ത്രങ്ങളും. വനിതാ മതിൽ, വനിതകളുടേതു മാത്രമായിരിക്കുമെന്നതിൽ ആർക്കും സംശയം വേണ്ട. നവോത്ഥാനത്തിന്റെ തുടർച്ച ലക്ഷ്യം വച്ചു നടത്തുന്ന മുന്നേറ്റം എന്ന നിലയ്ക്കു വനിതാ മതിലിൽ എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും വൻതോതിൽ അണിനിരക്കുമെന്നു വ്യക്തമാണ്. ജാതിമത വേർതിരിവുകൾക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കുമെന്നുവന്നതോടെ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണു തെറ്റിദ്ധാരണ പരത്തൽ. അതു വിജയിക്കാൻ പോകുന്നില്ല.

സർക്കാർ ഖജനാവിൽനിന്നുള്ള പണം വനിതാ മതിലിന് ഉപയോഗിക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. എന്നിട്ടും സർക്കാർ പണം കൊണ്ടാണു വനിതാ മതിൽ രൂപീകരിക്കാൻ പോകുന്നതെന്ന നുണ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അസത്യം പലകുറി ആവർത്തിച്ചാൽ ചിലരെങ്കിലും സത്യമെന്നു കരുതുമെന്ന ചിന്തയാവണം അവരെ നയിക്കുന്നത്. കോടതിയിൽ കൊടുത്ത രേഖയെക്കുറിച്ചു പറഞ്ഞു കൊണ്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമം. എന്നാൽ, സർക്കാർ പണം ഉപയോഗിച്ചു വനിതാ മതിൽ സംഘടിപ്പിക്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.

തെറ്റിദ്ധരിപ്പിക്കൽ എല്ലാ അതിരും വിടുന്ന നിലയിലാണ്. ഉമ്മൻചാണ്ടിയുടെ പ്രസ്താവനയും തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ളതാണ്. അസത്യ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലും വനിതാ മതിൽ വൻവിജയമാകാൻ പോകുന്നുവെന്നതിലുള്ള പ്രതിപക്ഷത്തിന്റെ ഉൽകണ്ഠയാണു വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

related stories