ഗ്വാട്ടിമാല സിറ്റി∙ മധ്യഅമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ ഞായറാഴ്ച അഗ്നിപർവതം പൊട്ടി 25 പേർ മരിച്ചു. മുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. എട്ടു കിലോമീറ്റർ പ്രദേശത്തേക്കു ലാവ ഒഴുകിപ്പരന്നു. പ്രദേശമാകെ കനത്ത പുക വ്യാപിച്ചു. 31,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഫ്യൂഗോ അഗ്നിപർവതമാണു പൊട്ടിയത്. നാലു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമാണ്.
അപകടത്തിൽ മൂന്നു നഗരങ്ങളിലെ ജനങ്ങൾ ദുരിതത്തിലായി. ചാരം മൂടിയ രാജ്യാന്തര വിമാനത്താവളം സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടു. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതു പരിഗണിക്കുകയാണെന്നു പ്രസിഡന്റ് ജിമ്മി മൊറേൽസ് പറഞ്ഞു.