ഹോണലുലു ∙ ഹവായ് ദ്വീപിൽ കിലോയ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് പുറന്തള്ളപ്പെടുന്ന ലാവ പുണ ജിയോതെർമൽ വെൻച്വർ (പിജിവി) ഊർജ ഉൽപ്പാദന കേന്ദ്രത്തിലെത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഇത്. മേയ് മൂന്നിന് ആരംഭിച്ച ലാവാ പ്രവാഹം എന്ന് നിലയ്ക്കുമെന്നുപോലും പറയാനാകാത്തതോടെ പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു.
Read more at: പെയ്‌ലെയുടെ ക്ഷോഭം
സ്ഫോടനത്തിനു കാരണമായേക്കാവുന്ന 60,000 ഗാലൺ ഇന്ധനവും ഇവിടെനിന്നു നീക്കി. ലാവ ഭൂമിക്കടിയിലേക്കു നേരിട്ടെത്താൻ സാധ്യതയുള്ളതിനാൽ കിണറുകൾ നിർജീവമാക്കി. അതേസമയം, ഇതുവരെ ഇങ്ങനൊരു സാഹചര്യം ലോകത്ത് ഒരിടത്തും ഉണ്ടാകാത്തതിനാൽ ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്നു കണ്ടെത്താനായിട്ടില്ല. ഈ കിണറുകൾ പൊട്ടിത്തെറിച്ചാൽ അത്യന്തം അപകടകാരിയായ ഹൈഡ്രജൻ സൾഫൈഡും മറ്റ് വാതകങ്ങളും പുറത്തുവരാനും സാധ്യതയുണ്ട്.
മൂന്നാഴ്ചയായി കിലോയ അഗ്നിപർവതത്തിൽ നിന്നു തുടരുന്ന ലാവാ പ്രവാഹം നേരത്തേ കെട്ടിക്കിടന്നിരുന്ന ഭൂഗർഭ ലാവയുമായി ചേർന്നു കൂടുതൽ ചൂടേറിയിരുന്നു. ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി. 1955 മുതൽ ഭൂമിക്കടിയിൽ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേർന്നതാണു പ്രശ്നം രൂക്ഷമാക്കിയത്. അതിനിടെ പല വിള്ളലുകളിൽ നിന്നുള്ള ലാവാ പ്രവാഹം കൂടിച്ചേരുന്നതും ഭീഷണിയായിട്ടുണ്ട്.