കൊളംബോ ∙ എൽടിടിഇക്ക് അനുകൂലമായി പ്രസംഗിച്ചെന്ന് ആരോപണം നേരിട്ടതിനെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ശ്രീലങ്കയിലെ തമിഴ് എംപി വിജയകല മഹേശ്വരൻ അറസ്റ്റിൽ. വടക്കൻ പ്രവിശ്യയിൽ ക്രമസമാധാനം തകർന്നെന്നും എൽടിടിഇയുടെ സമാന്തര ഭരണമായിരുന്നു മെച്ചമെന്നു ജനങ്ങൾ കരുതുന്നതായും ജൂണിൽ ജാഫ്നയിൽ അവർ പ്രസംഗിച്ചിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നു ജൂലൈയിലാണു ശിശുക്ഷേമ സഹമന്ത്രിയായിരുന്ന വിജയകല തൽസ്ഥാനം രാജിവച്ചത്. കേസിൽ പൊലീസിനു മുൻപാകെ ഹാജരായപ്പോഴാണ് അറസ്റ്റിലായത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറുന്നതിലും പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നതിലുമുള്ള ആശങ്കയാണു താൻ പ്രകടിപ്പിച്ചതെന്ന് അവർ നേരത്തേ വിശദീകരിച്ചിരുന്നു.
എന്നാൽ ദേശസുരക്ഷയ്ക്കു നിരക്കാത്ത പരാമർശങ്ങളാണു നടത്തിയതെന്നും പാർലമെന്റിൽനിന്നു കൂടി പുറത്താക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.