കൊളംബോ ∙ ചൈനയ്ക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകിയ ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം അവർ സൈനികത്താവളമാക്കിയേക്കുമെന്ന യുഎസിന്റെ ഭയം അസ്ഥാനത്താണെന്നു ശ്രീലങ്ക പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമാക്കി. 140 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതെ ശ്രീലങ്ക കഴിഞ്ഞ വർഷം ചൈനയ്ക്കു പാട്ടത്തിനു നൽകിയ തുറമുഖം അവർ നാവികത്താവളമാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
‘ചൈന ശ്രീലങ്കയിൽ നാവികത്താവളം സ്ഥാപിക്കുമെന്ന് സാങ്കൽപിക്കുകയാണ് ചിലർ. ഹമ്പന്തോഡ വാണിജ്യ തുറമുഖമാക്കാനേ കരാറിൽ വ്യവസ്ഥയുള്ളൂ’– ലണ്ടനിൽ ഓക്സ്ഫഡ് സർവകലാശാലയിൽ പ്രസംഗിക്കവെ റനിൽ വ്യക്തമാക്കി. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ തന്ത്രപ്രധാനമായ ഈ തുറമുഖം ചൈനയുടെ നിയന്ത്രണത്തിലാകുന്നതിൽ ഇന്ത്യയും ഒട്ടേറെ വിദേശ മാധ്യമങ്ങളും സംശയം ഉന്നയിച്ചിരുന്നു.