വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആദ്യമായി ക്രിമിനൽ കുറ്റാരോപണം. ട്രംപുമായി അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്ന് അവകാശപ്പെട്ടു തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ രംഗത്തുവന്ന 2 സ്ത്രീകളെ പണം കൊടുത്തു നിശ്ശബ്ദരാക്കിയെന്നാണു ട്രംപിനെതിരായ കുറ്റം.
ട്രംപ് നേരിട്ടു കുറ്റകൃത്യം ചെയ്തതായി പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പണം കൊടുത്തുവെന്നു ട്രംപിന്റെ അഭിഭാഷകനും ഇടപാടുകാരൻ മൈക്കൽ കോഹനും സമ്മതിച്ചതായാണു കോടതി രേഖകളിലുള്ളത്. കോഹൻ നടത്തിയതു കുറ്റകൃത്യമാണെന്നും ട്രംപ് നേരിട്ട് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണു പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനായി ചെലവിട്ട പണത്തിന്റെ മുഴുവൻ കണക്ക് നിയമപ്രകാരം നൽകേണ്ടതുണ്ട്. ട്രംപിന് അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണു കോഹനും മറ്റും പണം ചെലവിട്ടതെന്ന് പ്രോസിക്യൂട്ടർമാർ നൽകിയ രേഖയിൽനിന്നു വ്യക്തമാണ്. ഇതനുസരിച്ചായാൽ പോലും പ്രസിഡന്റ് പദവിയിലിരിക്കെ ട്രംപിനെതിരെ നിയമനടപടി എടുക്കാനാവുമോ എന്നതു തർക്കവിഷയമാണ്.