കാലിലെ രോമം തലയിൽ പിടിപ്പിച്ചാൽ മുടിപോലെ വളരുമോ?; അറിയാം മുടി വിശേഷങ്ങൾ
Mail This Article
ചെറുതുകളിൽ ചെറുതിനെ വിശേഷിപ്പിക്കാനായി നമ്മൾ ‘തലനാരിഴയ്ക്ക്’, ‘തലനാരിഴ കീറി’ എന്നൊക്കെ പറയാറില്ലേ. ശരാശരി 100 മൈക്രോൺ ആണ് ഒരു മുടിയിഴയുടെ വണ്ണം. ഒരു മൈക്രോണാകട്ടെ ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തിൽ ഒന്നും ആനയുടെ രോമത്തിനാണ് കട്ടികൂടുതലെങ്കിലും അതിന്റെ നാലിലൊന്നു മാത്രം കട്ടിയുള്ള മനുഷ്യ രോമത്തിനാണ് ബലം കൂടുതൽ. പൂച്ചയുടെ മീശ രോമവും കുതിരയുടെ കുഞ്ചിരോമവും ചെമ്മരിയാടിന്റെ കമ്പിളി രോമവും കുരങ്ങിന്റെ നിബിഡ രോമങ്ങളും വ്യത്യസ്തയുള്ളതാണ്. ശരീരത്തിലെ ഇതര ഭാഗങ്ങളിലെ രോമത്തിനും വ്യത്യാസങ്ങളുണ്ട്. രോമകൂപങ്ങളുടെ എണ്ണത്തിൽ മനുഷ്യരും കുരങ്ങുകളും സമന്മാരാണ്. നമുക്ക് മുടിയും അവർക്ക് രോമവും. മനുഷ്യർക്ക് മുടി നിബിഡമായി തലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കാലിലെ രോമം തലയിൽ പിടിപ്പിച്ചാൽ മുടിപോലെ വളരില്ല. അതുകൊണ്ടു തന്നെ തലയിലെ പറിച്ചുനടലിന് തലയിലെ മുടി തന്നെ വേണം. തലയിലെ മുടിയെടുത്തു കാലിൽ വച്ചാലും ഫലം അങ്ങനെ തന്നെ. വളർച്ച സ്ഥല സംബന്ധിയെന്ന് സാരം. ഇന്ന് രോമശാസ്ത്രം അഥവാ ട്രൈക്കോളജി (TRICHOLOGY) വികസിച്ചിരിക്കുന്നു. ജീവശാസ്ത്രജ്ഞരും സൗന്ദര്യ ശാസ്ത്രജ്ഞരും ചരിത്രകാരൻമാരും നരവംശ ശാസ്ത്രജ്ഞരും പരിസ്ഥിതി ഗവേഷകരും കുറ്റാന്വേഷകരും ഇപ്പോൾ ഇതിന്റെ പിന്നാലെയാണ്.
നരയല്ല പ്രായം
ലോകത്ത് പലരുടെയും രോമം പല പ്രായത്തിലാണ് നരയ്ക്കുന്നത്. ഏഷ്യക്കാർക്ക് മുപ്പതുകളുടെ നടുവിൽ നരയ്ക്കുമ്പോൾ, വെള്ളക്കാരിൽ മുപ്പതുകളുടെ തുടക്കത്തിലും ആഫ്രിക്കക്കാർക്ക് നാൽപതുകളുടെ നടുവിലുമാണ് നര തുടങ്ങുന്നത്. ജീവിത പിരിമുറുക്കം നര നേരത്തേയാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നര തുടങ്ങിയാൽ പിന്നെ തുടർന്നു കൊണ്ടേയിരിക്കും .കഷണ്ടിയ്ക്ക് മരുന്ന് തേടിയുള്ള ഗവേഷണം നിർബാധം നടക്കുന്നു, മുണ്ഡനം ചെയ്ത മുടി ലേലത്തിലെടുത്തും, ബ്യൂട്ടിപാർലറുകളിലും ഹെയർകട്ടിങ് സലൂണുകളിൽ നിന്നുമുള്ള മുടി അവശിഷ്ടങ്ങളിൽ നിന്നു സംസ്കരിക്കുന്ന വിലപിടിച്ച രാസവസ്തുക്കളാണ് ‘മെലാനിനും’ ‘കെരാറ്റിനും’. മെലാനിൻ ഗ്രാമിന് സ്വർണത്തിന്റെ അതേ വിലയെങ്കിൽ കെരാറ്റിൻ കിലോയ്ക്ക് പതിനായിരങ്ങൾ വരും. കേശവർധന മരുന്നുകളെക്കുറിച്ചും കേശാവശിഷ്ടങ്ങളിൽ നിന്നും വേർതിരിക്കുന്ന രാസ പദാർഥങ്ങളുടെ സാധ്യതയെപ്പറ്റിയും പറയുമ്പോൾ, രോമ ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലെങ്കിലും ശരിക്കും രോമാഞ്ചമുണ്ടാകുന്നു. മുടി ഒരു ചെറിയ കക്ഷിയല്ലെന്ന് സാരം.