ADVERTISEMENT

ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ആവേശത്തിലാണ് കോര്‍പ്പറേറ്റ് ലോകം. ടെസ്‌ലയുടെ സാരഥിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയുമാണ്. അതിനിടെയാണ് വലിയൊരു വാര്‍ത്ത പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ടാറ്റയും ടെസ്‌ലയും തമ്മിലുള്ള കൈകോര്‍ക്കല്‍.

ചിപ്പുകളുടെ കാലം
 

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ ഇലക്ട്രോണിക്‌സ് ടെസ്‌ലയുമായി കൈകോര്‍ക്കാനുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്. ടെസ്‌ലയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ ടാറ്റ ഇലക്ട്രോണിക്‌സ് നല്‍കുന്നതിനാണ് കരാര്‍. ഒരിന്ത്യന്‍ കമ്പനിക്ക് ഇത്തരമൊരു നേട്ടം കൈവരുന്നത് ഇതാദ്യമാണ്.

chip

ഗുജറാത്തിലെ ധോലേരയില്‍ ടാറ്റ ഗ്രൂപ്പും തായ്‌വാന്റെ പവര്‍ചിപ്പ് സെമികണ്ടക്റ്റര്‍ മാനുഫാക്ച്ചറിങ് കോര്‍പ്പറേഷനും ചേര്‍ന്നുള്ള വന്‍കിട പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഈ പ്ലാന്റില്‍ നിന്നുള്ള ആദ്യ സെമി കണ്ടക്റ്റര്‍ ചിപ്പ് 2026 അവസാനത്തോട് കൂടി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

ഒരു ഇന്ത്യന്‍ കമ്പനി നിര്‍മിക്കുന്ന ചിപ്പുകളുടെ ബലത്തില്‍ ടെസ്‌ല കാറുകള്‍ ആഗോള നിരത്തുകളില്‍ ചീറിപ്പായുന്നത് വലിയ നേട്ടമാണ് രാജ്യത്തിനും ടാറ്റയ്ക്കും നല്‍കുന്നത്. നിലവില്‍ ആഗോള ചിപ്പ് വ്യവസായത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തായ്‌വാന്‍, ചൈന, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളാണ്. ഈ ടോപ് ലീഗിലേക്കാണ് ഇന്ത്യയും കാലെടുത്ത് വയ്ക്കുന്നത്.

ടാറ്റയുടെ ഈ നീക്കത്തോട് കൂടി സമാനമായ നിരവധി കരാറുകളില്‍ ഏര്‍പ്പെടാന്‍ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്കും അവസരം ലഭിക്കുമെന്നതാണ് സുപ്രധാനമായ കാര്യം. ചിപ്പുകളുടെ കാര്യത്തില്‍ ചൈനയ്ക്ക് മേലുള്ള ആശ്രയത്വം കുറയ്ക്കാന്‍ വലിയ മുതല്‍മുടക്കാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്നത്. ഇതും ഇന്ത്യക്ക് ഗുണം ചെയ്യും. ഇന്ത്യയുടെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിക്കുകയും ചെയ്യും.

എന്താണ് ചിപ്പിന്റെ പ്രാധാന്യം?
 

2022ല്‍ യുക്രെയ്നിലേക്കുള്ള റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ ലോകത്ത് കടുത്ത ചിപ്പ് ക്ഷാമമാണ് അനുഭവപ്പെട്ടത്. യുക്രെയ്‌ന് അയക്കുന്ന ഓരോ ജാവലിന്‍ ലോഞ്ചിങ് സിസ്റ്റത്തിനും 250 ചിപ്പുകളാണ് ആവശ്യമായി വരുന്നത്. ഓട്ടോമൊബൈല്‍ മുതല്‍ സ്മാര്‍ട് ഫോണ്‍ വരെയുള്ള വ്യവസായങ്ങളില്‍ ഇതോടെ ചിപ്പ് ക്ഷാമം അനുഭവപ്പെട്ടു. കാറുകള്‍ ബുക്ക് ചെയ്ത് ലഭിക്കാന്‍ വലിയ കാലതാമസം തന്നെ നേരിട്ടു.

tesla

ഇതോടെയാണ് ആഭ്യന്തരതലത്തില്‍ സെമികണ്ടക്റ്റര്‍ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനായി 52 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ യുഎസ് തയാറായത്. ഇന്ത്യയും വെറുതെയിരുന്നില്ല. സെമികണ്ടക്റ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 10 ബില്യണ്‍ ഡോളറിന്റെ ആനുകൂല്യ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് ഗുജറാത്തിലും ആസാമിലും ടാറ്റയുടെ ചിപ്പ് പ്ലാന്റുകള്‍ വരുന്നത്.

എല്ലാ രാജ്യങ്ങള്‍ക്കും ചിപ്പുകള്‍ ആവശ്യമാണ്. ഒരു രാജ്യം ഇന്ത്യയില്‍ നിന്ന് ചിപ്പ് വാങ്ങുമ്പോള്‍ ഇന്ത്യയുമായി അറിയാതെ തന്നെ തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയാണ്. അതിനാല്‍ ലോകരാഷ്ട്രീയതലത്തിലും ഇന്ത്യക്ക് മേല്‍ക്കൈ നേടാന്‍ ചിപ്പ് വ്യവസായം സഹായിക്കും.

English Summary:

Tata's likely deal with Tesla to supply semiconductor chips marks a major milestone for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com