തെരുവിലെ അഞ്ച് രത്നങ്ങൾക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്നൊരുക്കി യുവാവ്- കണ്ണുനിറയ്ക്കും വിഡിയോ
Mail This Article
പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു അത്താഴവിരുന്ന് ആസ്വദിക്കണമെന്ന് മോഹമുള്ളവരായിരിക്കും നമ്മളിൽ മിക്കവരും. നമ്മുടെ മിക്കവരുടെയും ജീവിതത്തിൽ അത് നടന്നിട്ടുമുണ്ടാകും. വലിയ ആഘോഷങ്ങളുടെ ഭാഗമായോ കൂട്ടുകാരുടെ ട്രീറ്റ് ആയോ ഒക്കെ ആയിരിക്കുമത്. അതുപോലെ ഒരാൾ ഒരു അത്താഴവിരുന്നിന് കുറച്ച് കുട്ടികളുമായി പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോയി. അവർ ഒരുമിച്ചിരുന്ന് വർത്തമാനം പറഞ്ഞ് അത്താഴവിരുന്ന് ആസ്വദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയുടെ മനം കവർന്നു. കാരണം, ആ കുട്ടികൾ അയാളുടെ ബന്ധുക്കളോ കൂട്ടുകാരുടെ മക്കളോ അയൽപക്കത്തെ കുട്ടികളോ ആരുമല്ലായിരുന്നു. തെരുവിൽ കാറുകളുടെ ഗ്ലാസുകൾ വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന കുട്ടികൾ ആയിരുന്നു അവർ. അപ്രതീക്ഷിതമായി അവർക്ക് വിരുന്ന് ഒരുക്കാൻ അവസരം ലഭിച്ച വ്യക്തി തന്നെയാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും.
കാറിന്റെ ഗ്ലാസുകൾ കുട്ടികൾ വൃത്തിയാക്കുന്ന സമയത്ത് വിൻഡോ ഗ്ലാസ് താഴ്ത്തി കവൽജീത്ത് അവരുമായി സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ഈ ജോലിയിൽ നിന്ന് കിട്ടുന്ന പണം എന്തു ചെയ്യുമെന്ന് അവരോട് ചോദിക്കുമ്പോൾ അടുത്തുള്ള ഹോട്ടലിലെ കച്ചവടക്കാരനിൽ നിന്ന് റൊട്ടി വാങ്ങുമെന്ന് കുട്ടികൾ മറുപടി നൽകുന്നു. അതിനു ശേഷം കുട്ടികളോട് തന്റെ കാറിലേക്ക് കയറാൻ നിർദ്ദേശം നൽകുന്നു. കാറിൽ കയറിയ കുട്ടികളുമായി അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് പോകുന്നത്.
വിഭവസമൃദ്ധമായ ഒരു ബുഫേ ആണ് കുട്ടികൾക്ക് അദ്ദേഹം സമ്മാനിച്ചത്. കുട്ടികൾക്ക് നാപ്കിനുകൾ കെട്ടിക്കൊടുത്ത അദ്ദേഹം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടികളോട് സംസാരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. പിസ, ഗോൽഗപ്പ, ക്രിസ്പിയായുള്ള സ്നാക്സുകൾ, മെയിൻ കോഴ്സ് ഡിഷസ് തുടങ്ങി വ്യത്യസ്തമായ ഭക്ഷണങ്ങൾ കുട്ടികൾ ആസ്വദിക്കുന്നുണ്ട്.
ചെറിയ ഒരു കുറിപ്പോടെയാണ് കവൽജീത്ത് സിംഗ് ഈ വിഡിയോ പങ്കുവെച്ചത്. 'ട്രാഫിക്ക് ലൈറ്റിൽ പെട്ട് കിടക്കുകയായിരുന്നു. കുറച്ച് കുട്ടികൾ കാർ വൃത്തിയാക്കാൻ തുടങ്ങി. ഭക്ഷണത്തിനുള്ള പണത്തിനു വേണ്ടിയായിരുന്നു അവർ ജോലി ചെയ്തത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നുയിത്. അവർക്ക് പണം നൽകുന്നതിന് പകരം ഞാൻ അവരെ എന്റെ കാറിലേക്ക് ക്ഷണിച്ചു. അവരുടെ കണ്ണുകൾ വിടർന്നു. സമീപത്ത് കണ്ട ആ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് അത്താഴവിരുന്നിനായി അവരുമായി പോയി. അവർക്കിത് ആദ്യത്തെ അനുഭവം ആയിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു. അവരുടെ സന്തോഷം അളവറ്റതായിരുന്നു. ആ സന്തോഷം എന്നിലേക്കും എത്തി. അവർ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അവർ എനിക്ക് നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. അതെന്നെ വികാരഭരിതനാക്കി. അപ്രതീക്ഷിതവും ഹൃദയസ്പർശിയുമായ ഈ അനുഭവം തന്നതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. വ്യക്തിപരമായ വിജയങ്ങളിൽ മാത്രമല്ല ജീവിതത്തിന്റെ സൗന്ദര്യമുള്ളത്, മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോഴുമാണ്.' - വിഡിയോ പങ്കുവെച്ചു കൊണ്ട് കവൽജീത്ത് സിംഗ് കുറിച്ചത് ഇങ്ങനെ.
52 മില്യൺ വ്യൂസ് ആണ് ഇതുവരെ ഇൻസ്റ്റഗ്രാമിൽ ഈ വിഡിയോ സ്വന്തമാക്കിയത്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ പ്രവർത്തിക്ക് കൈയടിച്ചിരിക്കുന്നത്. ഇത് ഈ മാസത്തിലെ തന്നെ മികച്ച വിഡിയോ ആണെന്ന് ചിലർ കുറിച്ചപ്പോൾ വിഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയെന്നാണ് മറ്റുചിലർ കുറിച്ചത്. അതേസമയം, ഈ ഒരു നേരത്തേക്ക് മാത്രം അവരെ സന്തോഷമുള്ളവരാക്കിയാൽ പോരെന്നും എല്ലാ ദിവസവും അവർക്ക് രണ്ടു നേരത്തെ ഭക്ഷണം കിട്ടാൻ എന്തെങ്കിലും ചെയ്യണമെന്നും ഒരാൾ നിർദ്ദേശിച്ചു. ഒരു റീലിനു വേണ്ടിയുള്ള വിഡിയോ ആണെങ്കിൽ പോലും ആ കുഞ്ഞുങ്ങൾക്ക് കുറച്ച് നേരത്തേക്ക് നല്ല സമയം സമ്മാനിച്ച കവൽജീത്തിന് ചിലർ നന്ദിയും അറിയിച്ചു. ഏതായാലും സോഷ്യൽ മീഡിയ കീഴടക്കിയ ഈ വിഡിയോ നിരവധി മനസുകളെയും കീഴടക്കി കഴിഞ്ഞു.