ADVERTISEMENT

ആരുമറിഞ്ഞില്ല. ഈ മാർച്ചിലാണ് ലോക ടാറ്റൂ ദിനം.ഇത്തവണത്തേത് കടന്നുപോയി കേട്ടോ.മാർച്ച് 21ന് ആണ് എല്ലാവർഷവും ലോക ടാറ്റൂദിനം. ശരീരത്തിൽ പച്ചകുത്തുക അഥവാ ടാറ്റൂ ചെയ്യുക ഇന്നത്തെ ലോകത്ത് വളരെ സാധാരണമാണ്. പല നടൻമാരും മോഡലുകളും സാധാരണക്കാരുമൊക്കെ ഇന്ന് ടാറ്റൂ ചെയ്യുന്നുണ്ട്. ഭംഗിയും സ്‌റ്റൈലും കൂട്ടാനായാണു പലരും ടാറ്റൂ ചെയ്യുന്നത്. 

എന്നാൽ പലരും വിചാരിക്കുന്നത് പോലെ ടാറ്റൂ ഒരു പുതിയ ഏർപ്പാടല്ല. ചരിത്രകാലം മുതൽ തന്നെ ടാറ്റൂ പല ഗോത്രങ്ങളിലും, പ്രത്യേകിച്ച് അമേരിക്കൻ വൻകരകളിലെ ആദിമ ഗോത്രങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. ഭംഗി കൂട്ടുന്നതിനപ്പുറം ആചാരങ്ങളുടെ ഭാഗമായാണ് ഈ ഗോത്രങ്ങൾ ശരീരത്തിൽ പച്ചകുത്തിയത്. ഈ ടാറ്റൂ പ്രക്രിയയ്ക്ക് കുറഞ്ഞത് അയ്യായിരത്തിലേറെ വർഷം പഴക്കമുണ്ട്.

യുഎസിലെ ടെന്നസീ ഡിവിഷൻ ഓഫ് ആർക്കയോളജിയിലെ ചരിത്രഗവേഷകരായ ആരോൺ ഡിറ്റർ വൂൾഫും സഹപ്രവർത്തകരും ഇതു സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ടെന്നസീയിലെ ഫേൺവാലി എന്ന പൗരാണിക മേഖലയിൽ നിന്ന് 1985ൽ കണ്ടെത്തിയ ടർക്കിക്കോഴികളുടെ കാലുകളിലാണ് ഇവർ പഠനം നടത്തിയത്. ആദിമകാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയെ അടക്കം ചെയ്ത സ്ഥലത്തു നിന്നാണ് ഇവ ലഭിച്ചത്.

Representative image. Photo Credit: Zamrznuti tonovi/Shutterstock.com
Representative image. Photo Credit: Zamrznuti tonovi/Shutterstock.com

അസാധാരണമാം വിധം അറ്റം കൂർപ്പിച്ച ഈ എല്ലുകൾ പണ്ട് ടാറ്റൂ ചെയ്യാനായി ഉപയോഗിച്ചതാണെന്ന് പഠനത്തിൽ തെളിഞ്ഞു. അങ്ങനെ നോക്കിയാൽ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ടാറ്റൂ ഉപകരണങ്ങളാണ് ഈ എല്ലുകൾ. സ്ഥിരമായി ടാറ്റൂ ചെയ്തതു മൂലം ഇവയുടെ മുനയിൽ തകരാറുകൾ സംഭവിച്ചിരുന്നു. പ്രത്യേകം തയാർ ചെയ്ത മഷിയാണ് ടാറ്റൂയിങ്ങിനായി അക്കാലത്ത് ഉപയോഗിച്ചത്. ഈ ഉപകരണങ്ങൾ കണ്ടെടുത്ത സ്ഥലത്തു നിന്നു പ്രത്യേക ആകൃതിയിലുള്ള കക്കത്തോടുകളും കിട്ടിയിരുന്നു. ടാറ്റൂ ചെയ്യാനുള്ള മഷി സൂക്ഷിക്കാനായിരുന്നത്രേ ഇവ ഉപയോഗിച്ചിരുന്നത്. ഇവയിലെ മഷിയിൽ ഉപകരണം മുക്കി ശരീരത്തിൽ പ്രയോഗിച്ചാണ് ആദിമകാലത്ത് ടാറ്റു ചെയ്തത്.

പ്രകൃതിപ്രക്രിയയാലും മനുഷ്യപ്രവർത്തനത്താലും മമ്മിയാക്കപ്പെട്ട ശരീരങ്ങളിൽ നിന്നാണ് ആദിമകാലത്തു പോലും മനുഷ്യർ ടാറ്റൂ ഉപയോഗിച്ചിരുന്നു എന്ന അവബോധം ശാസ്ത്രജ്ഞർക്കു ലഭിച്ചത്. 1991ൽ ഓറ്റ്‌സി എന്ന സ്വാഭാവിക മമ്മിയെ യൂറോപ്പിൽ ഓസ്ട്രിയയ്ക്കും ഇറ്റലിക്കുമിടയിലെ അതിർത്തിപ്രദേശത്തു നിന്നു കണ്ടെത്തിയിരുന്നു. 5250 വർഷം പഴക്കമുള്ള  ശരീരത്തിൽ 61 ടാറ്റൂകളുണ്ടായിരുന്നു. ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ടാറ്റൂകളിൽ ഏറ്റവും പഴമയേറിയത് ഓറ്റ്‌സിയുടെ ശരീരത്തിലുള്ളവയാണ്. എല്ലുകൂർപ്പിച്ച ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഓറ്റ്സിയുടെ ശരീരത്തിലും ടാറ്റൂ ചെയ്തതെന്ന് അടുത്തിടെ പഠനത്തിൽ തെളിഞ്ഞിരുന്നു.

English Summary:

Unlocking the history of tattoos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com