ADVERTISEMENT

ഉണ്ണിക്കുട്ടാ അത് പൊട്ടിച്ചു കളയല്ലേ... എപ്പോഴും നമ്മുടെ കൂടെയായിരിക്കാൻ ഒരുപാട് കൊതിയുണ്ടായിട്ടു പോലും അതെല്ലാം വേണ്ടെന്നുവച്ച് പപ്പാ ഗൾഫിൽ ജോലിക്കു പോയി കഷ്ടപ്പെട്ട് വാങ്ങി തന്നതല്ലേ. നമ്മളത് സൂക്ഷിച്ച് ഉപയോഗിക്കേണ്ടതല്ലേ... എനിക്ക് വളരെ പരിചയമുള്ള വീട്ടിൽ ആകസ്മികമായി ചെന്നപ്പോൾ കാണാനിടയായ കാഴ്ചയാണിത്. താൻ കളിക്കാൻ ഉപയോഗിക്കുന്ന കളിപ്പാട്ടം കഷണങ്ങളാക്കാൻ തുടങ്ങുന്ന തന്റെ നാലു വയസ്സുകാരൻ അനുജൻ ഉണ്ണിക്കുട്ടന് എട്ടു വയസ്സുകാരൻ ജെറിൻ വളരെ തന്മയത്വത്തോടെ നൽകുന്ന താക്കീത്. ഞാൻ വളരെ കൗതുകത്തോടെ ആ രംഗം വീക്ഷിച്ചു. ജെറിൻ വളരെ ഗൗരവത്തിലാണ്. ഗൾഫിൽ ജോലി ചെയ്യുന്ന പപ്പയുടെ സ്നേഹത്തെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും തന്റെ അനിയനെ ബോധ്യപ്പെടുത്താൻ മാത്രമേ അവൻ ശ്രദ്ധിക്കുന്നുള്ളൂ. ഈ സമയം, മൂത്ത മകന്റെ വാക്കുകൾ കേട്ട് കണ്ണുകൾ ഈറനണിഞ്ഞു നിൽക്കുന്ന നഴ്‌സായ അമ്മ സമീപത്ത്. ആ കണ്ണുകളിൽ നിർവൃതി.

എല്ലാ മാതാപിതാക്കളും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ജെറിൻ പറഞ്ഞത്. എന്റെ മക്കളും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകില്ലേ. അതു വളരെ എളുപ്പമാണ്. ഒരു സിസിടിവി ക്യാമറ പോലെ വീടുകളിൽ മുഴുവൻ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങൾക്കു സമാനമാണ് കുട്ടികൾ. അവർ എല്ലാം ഒപ്പിയെടുക്കും. ജീവിതത്തിൽ പ്രാവർത്തികമാക്കും. അതുകൊണ്ടുതന്നെ അവർ പരിശീലിക്കേണ്ടത് എന്തോ, അതായിരിക്കണം മാതൃകയായി വീടുകളിൽ ലഭ്യമാകേണ്ടത്. ഇവിടെയാണ് ഓരോ വീടിന്റെയും സാഹചര്യങ്ങൾ അറിഞ്ഞും അറിയിച്ചും കുഞ്ഞുങ്ങളെ ചെറുപ്രായം മുതൽ വളർത്തേണ്ടത് അനിവാര്യതയാകുന്നത്. ‘ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് വളർന്നത്, ഞങ്ങളുടെ കുഞ്ഞുങ്ങളെങ്കിലും സുഖമായി ജീവിക്കട്ടെ’ എന്ന സ്നേഹപൂർവമായ മാതാപിതാക്കളുടെ മനോഭാവം പലപ്പോഴും നെഗറ്റീവ് ഫലമേ ഉണ്ടാക്കൂ.

മിക്ക വീടുകളിലെയും രക്ഷിതാക്കൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധി രണ്ടുപേരും ജോലിക്കാർ ആയതിനാൽ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാനാകുന്നില്ല എന്ന സങ്കടം തന്നെ. കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി, ഉയർന്ന ജീവിത നിലവാരം തുടങ്ങിയവ ഉറപ്പുവരുത്താൻ ജോലി ചെയ്തേ മതിയാകൂ. പക്ഷേ മാതാപിതാക്കൾ ജോലി ചെയ്യുന്നതു മക്കളുടെ നന്മയ്ക്കു വേണ്ടിയാണ് എന്നു തന്റെ മക്കളെ ബോധ്യപ്പെടുത്താൻ കഴിയുന്നിടത്താണ് യഥാർഥ പേരന്റിങ് വിജയിക്കുന്നത്.

മാതാപിതാക്കളുടെ സമയക്കുറവിന് പിന്നിലെ വസ്തുത കുട്ടികൾക്കു പലപ്പോഴും വ്യക്തമാകുന്നില്ല, അതിനാൽ തന്നെ അവരത് അറിഞ്ഞു മനസ്സിലാക്കുന്നുമില്ല. രക്ഷിതാക്കൾ ജോലിക്കു പോകുന്നതു തങ്ങൾക്കു വേണ്ടിയാണെന്നു കുട്ടികൾ തിരിച്ചറിയണം. അത് അവരിൽ അഭിമാനം ഉളവാക്കണം. ജോലി, ശമ്പളം, വരുമാനം, ചെലവുകൾ ഇവയെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യണം. ഫാമിലി ബജറ്റ് തീരുമാനിക്കുമ്പോൾ കുട്ടികളും അതിൽ പങ്കാളികളാകട്ടെ. ജോലിക്കിടയിൽ നഷ്ടപ്പെട്ടു പോകുന്ന സമയത്തെ ഓർത്തു പരിതപിക്കാതെ കിട്ടുന്നത്ര സമയം കുട്ടികളോടൊപ്പം ഫലപ്രദമായി വിനിയോഗിക്കാൻ ശ്രമിക്കുകയാണു വേണ്ടത്. വീട്ടിലെ കാര്യങ്ങളിൽ പങ്കാളികളാകാൻ കുട്ടികൾക്ക് കൂടി സ്പേസ് ലഭിക്കണം. അങ്ങനെ വീടിനെ അറിഞ്ഞും വീട്ട് സാഹചര്യങ്ങൾ അറിയിച്ചും ഈ തലമുറയിലെ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരാൻ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും കഴിയട്ടെ. അങ്ങനെയായാൽ ജീവിതത്തിന്റെ മാറി മാറി വരുന്ന സാഹചര്യങ്ങളിലും പകച്ചു നിൽക്കാതെ കുതിക്കാൻ അവർക്കു കഴിയും.


(സിസ്റ്റർ ഡോ.ജ്യോതിസ് പാലക്കൽ, കൗൺസലിങ് സൈക്കോളജിസ്റ്റ് അസി. ഡയറക്ടർ, ഹൃദയാരാം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്)

English Summary:

Nurturing Compassion: Expert Tips from Sister Dr. Jyothis Palakal for Busy Parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com