ADVERTISEMENT

ചാള്‍സ് ഫെയും ഫോസ്റ്റര്‍ ക്ലൈനും ചേര്‍ന്ന് രചിച്ച വളരെ പ്രസിദ്ധമായ പുസ്തകമാണ് 'പേരന്റിംഗ് വിത്ത് ലവ് ആന്‍ഡ് ലോജിക്'. അമിത സ്‌നേഹം കൊണ്ട് കുട്ടികളെ പൊതിയുന്നതിനെയും കണിശമായ ശിക്ഷകള്‍ കൊണ്ട് അവരുടെ വാസനകളെ നശിപ്പിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന ഈ പുസ്തകം രക്ഷാകര്‍ത്വത്തില്‍ സ്‌നേഹത്തെയും യുക്തിയെയും സമന്വയിപ്പിക്കുന്ന ഒരു രീതിയെപ്പറ്റി പറയുന്നുണ്ട്.

മാതാപിതാക്കള്‍ എപ്പോഴും രക്ഷകരായി അവതരിക്കേണ്ടതില്ല
കുട്ടികള്‍ യാതൊരു ബുദ്ധിമുട്ടുകളും അനുഭവിക്കരുതെന്ന് കരുതുന്നവരാണ് മാതാപിതാക്കള്‍. കുട്ടികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി അവരുടെ ഗൃഹപാഠം പോലും ചെയ്തു കൊടുക്കുന്ന മാതാപിതാക്കളുണ്ട്. ഇത്തരത്തില്‍ എല്ലാം ചെയ്തു കൊടുക്കുന്ന മാതാപിതാക്കള്‍ ഒന്നിനും കൊള്ളാത്തവരായ ഒരു തലമുറയെ ആയിരിക്കും വളര്‍ത്തിയെടുക്കുക. ജീവിതത്തില്‍ ക്ലേശങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ എല്ലാം ലഭിച്ചു വളരുന്ന ഒരാള്‍ക്ക് അതിനെ അതിജീവിക്കുക കൂടുതല്‍ പ്രയാസകരമായിരിക്കും. അതിനാല്‍ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത്. അതിനായി സ്വാഭാവികമായ ചെറിയ പ്രതിസന്ധികളിലൂടെ കുട്ടികള്‍ കടന്ന് പോകട്ടെ. അങ്ങനെ ചെയ്യുന്നതിലൂടെ, കുട്ടികള്‍ക്ക് അവയില്‍ നിന്ന് പഠിക്കാനും ഭാവിയില്‍ മികച്ച തിരഞ്ഞെടുപ്പുകള്‍ നടത്താനും പ്രതിസന്ധികളെ കൂടുതല്‍ കാര്യക്ഷമമായി അതിജീവിക്കാനും സാധിക്കും. രക്ഷാകര്‍ത്വത്തിലെ യുക്തിയാണിത്. 

അതേസമയം, കുട്ടികള്‍ വളരെ പ്രയാസപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ അവരെ തീരെ പരിഗണിക്കാതെ അവര്‍ പ്രതിസന്ധികളെ അതിജീവിച്ചു പഠിക്കട്ടെ എന്ന് കരുതുന്നത് വിപരീതഫലം ആയിരിക്കും ഉണ്ടാക്കുക. അത്തരം അവസ്ഥകളില്‍ കുട്ടികളോട് ചേര്‍ന്ന് നിന്ന് അവരെ മനസിലാക്കുകയും സഹാനുഭൂതിയോടെ കൂടെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അവരെ സഹായിക്കുകയും ചെയ്യുന്നതാണ് രക്ഷാകര്‍ത്വത്തിലെ സ്‌നേഹം. 

കുട്ടികള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ ആരെടുക്കണം?
എല്ലാ കാര്യങ്ങളിലും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടോ? കുട്ടികള്‍ക്ക് വേണ്ടി ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നത് രക്ഷാകര്‍ത്വത്തിലെ സ്‌നേഹമാണ്. മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വേണ്ടി മെച്ചപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് സാധിക്കാറുണ്ട്. കുട്ടികളോടുള്ള അവരുടെ അനുപമമായ സ്‌നേഹവും ജീവിതത്തിലെ അനുഭവങ്ങളുമെല്ലാം അതിനവരെ സഹായിക്കാറുണ്ട്. ഇത് രക്ഷാകര്‍ത്വത്തിലെ സ്‌നേഹത്തിന്റെ ഭാവമാണ്. 

അതേസമയം ആര്‍ട്‌സ് വിഷയങ്ങള്‍ ഇഷ്ടപ്പെടുകയും ആ മേഖലയില്‍ മുന്നേറണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കുട്ടിയെ നിര്‍ബന്ധിച്ചു സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കാത്തതാണ് രക്ഷാകര്‍ത്വത്തിലെ യുക്തിയുടെ മുഖം. വ്യക്തമായ അതിരുകള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ, മാതാപിതാക്കള്‍ മക്കളുടെ തീരുമാനമെടുക്കാനുള്ള കഴിവുകള്‍ വികസിപ്പിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും കൈമുതലാക്കിയ ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കുന്നു.

കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ടോ
സ്വാതന്ത്ര്യം ഉള്ളിടത്തു മാത്രമാണ് വളര്‍ച്ചയുണ്ടാകുന്നത്. മൂടി വച്ച ചെടികള്‍ ഒരിക്കലും ആകാശത്തേക്ക് വളര്‍ന്ന് കയറുന്നില്ല. പക്വതയുള്ള, ആത്മവിശ്വാസമുള്ള ഒരു തലമുറ വളര്‍ന്ന് വരുന്നതിന് സ്വാതന്ത്ര്യം അവശ്യഘടകമാണ്. ആകാശത്ത് പറക്കുന്ന പട്ടം പോലെ കുട്ടികളെ സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസിലേക്ക് പറന്നു പോകാന്‍ അനുവദിക്കുന്നതും പട്ടം താഴെ വീണ് പോകാതിരിക്കാന്‍ നൂലിന്റെ അറ്റത്തു മുറുകെ പിടിക്കുന്നതും രക്ഷാകര്‍ത്വത്തിലെ സ്‌നേഹത്തിന്റെയും യുക്തിയുടെയും സമന്വയ ഭാവമാണ്.

ഇപ്രകാരം ലഭിച്ച സ്വാതന്ത്ര്യബോധം കുട്ടികളില്‍ ജീവിതത്തിന്റെ അനിവാര്യമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള കഴിവും സ്വാശ്രയത്വവും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള ശക്തിയും സൃഷ്ടിക്കും.

സ്‌നേഹത്തിന്റെയും യുക്തിയുടെയും സംതുലിതാവസ്ഥ
സ്‌നേഹത്തിന്റെയും യുക്തിയുടെയും സംതുലിതാവസ്ഥ രക്ഷാകര്‍ത്വത്തില്‍ പുലര്‍ത്തുന്നത് അത്ര എളുപ്പമല്ല. സ്‌നേഹത്തിനും യുക്തിക്കും കൃത്യമായ പരിധികള്‍ നിര്‍ണ്ണയിച്ചു രക്ഷാകര്‍ത്വത്തില്‍ ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കുമ്പോള്‍ മക്കളുടെ ഏറ്റവും മെച്ചപ്പെട്ട വ്യക്തിത്വം വളര്‍ത്തിയെടുക്കുന്നതിന് മാതാപിതാക്കള്‍ക്ക്സാധിക്കുന്നു.

English Summary:

 The Secret to Raising Competent and Confident Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com