റെയിൽവേ പാളത്തിൽ നിന്ന് രാത്രി സ്ത്രീയുടെ കരച്ചിൽ കേട്ടെന്ന് യാത്രക്കാരി; വ്യാപക പരിശോധന
Mail This Article
തിരൂർ ∙ റെയിൽവേ പാളത്തിൽ നിന്ന് രാത്രി സ്ത്രീയുടെ കരച്ചിൽ കേട്ടെന്നു വനിതാ യാത്രക്കാരി. അർധരാത്രി വരെ കിലോമീറ്ററുകൾ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ വനിതാ ബോഗിയിൽ വന്ന 3 യാത്രക്കാരികളാണു പാളത്തിൽ നിന്നു സ്ത്രീ കരയുന്ന ശബ്ദം കേട്ടത്. ഇവർ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ആർപിഎഫിൽ വിവരം പറഞ്ഞു. തുടർന്ന് ആർപിഎഫ് പാളത്തിൽ തിരയാനായി ടിഡിആർഎഫിന്റെ സഹായം തേടി.
ഇതോടെ 20 ടിഡിആർഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പാളത്തിൽ തിരച്ചിൽ നടത്തി. തിരൂർ മുതൽ കോലൂപ്പാലം വരെയും തിരിച്ചും സംഘം പാളത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം വ്യാപക പരിശോധന നടത്തി. കോലൂപ്പാലം മുതൽ ആനപ്പടി റെയിൽവേ ഗേറ്റ് വരെയും സംഘം പരിശോധിച്ചു. പുലർച്ചെ രണ്ടര വരെ ഇതു തുടർന്നു. അരിച്ചു പെറുക്കി പരിശോധിച്ചിട്ടും സംഘത്തിന് ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെ വിവരം ആർപിഎഫ് റെയിൽവേ അധികൃതരെയും അറിയിച്ചിരുന്നു. ഇതോടെ തിരച്ചിലിനിടെ ഇതുവഴി 2 ട്രെയിനുകൾ വേഗം കുറച്ചാണ് കടന്നു പോയത്. ടിഡിആർഎഫ് ജില്ലാ കോ ഓർഡിനേറ്റർ ഉമറലി ഷിഹാബ്, മേഖലാ കോ ഓർഡിനേറ്റർമാരായ ആഷിഖ് താനൂർ, നസീബ് തിരൂർ, ഷിഹാബ് തിരൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്.