ADVERTISEMENT

കഴിഞ്ഞ മൂന്നാഴ്ചയായി കേരളം കടന്നുപോകുന്നതു സർവകാല റെക്കോർഡുകളെപ്പോലും ഭേദിക്കുന്ന അത്യുഷ്ണത്തിലൂടെയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ഇപ്പോഴത്തെ താപനില സർവകാല കണക്കുകളുടെ 95 പേർസന്റൈലിനു മുകളിലാണെന്ന് ഐഎംഡി തന്നെ വ്യക്തമാക്കി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ താപനിലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. 

ഇതുവരെയുള്ള റെക്കോർഡ് താപനിലകളുടെ കണക്കിലെ തന്നെ ഏറ്റവും ഉയർന്ന 5 % കണക്കിൽ ഉൾപ്പെടുത്താൻ പറ്റുന്ന തരത്തിലുള്ള അത്യുഷ്ണം എന്നതാണ് 95 പേർസന്റൈൽ എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് കൊച്ചി സർവകലാശാലയിലെ കാലാവസ്ഥാ ഗവേഷകനായ ഡോ. എം. ജി. മനോജ് പറഞ്ഞു. പതിവുചൂടെന്ന മട്ടിലാണ് അധികൃതർ ഇതിനെ കണക്കാക്കുന്നതെങ്കിലും ഭാവിയിൽ കേരളം ഉഷ്ണതരംഗത്തിന്റെ പിടിയിലാകുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്ന ഗവേഷകരുണ്ട്.

1987 ഏപ്രിൽ 15 നു പാലക്കാട്ട അനുഭവപ്പെട്ട 41.8 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായി കരുതപ്പെടുന്നത്. 2016 ലെ വരൾച്ചാ വർഷത്തിനു ശേഷം പാലക്കാട്ടും തൃശൂരും ചൂട് പല തവണ 41 ഡിഗ്രി കടന്നിട്ടുണ്ട്. ഈ ഏപ്രിൽ 6 ന് പാലക്കാട്ട് 41.5 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടിരുന്നു. ഏപ്രിലിലെ മിക്ക ദിവസങ്ങളിലും ഇവിടെ ചൂട് നാൽപ്പതിനോട് അടുത്തായിരുന്നു. 

തിരുവല്ല ഉൾപ്പെടെ പല സ്ഥലത്തും ഓട്ടമാറ്റിക് മാപിനിയിൽ 41.9 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കരയിൽ 42.7 ഡിഗ്രിയും ഈ പത്താം തീയതി രേഖപ്പെടുത്തി. എന്നാൽ ഐഎംഡി ഇത് അംഗീകരിച്ചിട്ടില്ല. വടക്കൻ കേരളത്തിൽ മാർച്ച് മാസത്തിൽ കനത്ത ചൂട് പതിവാണ്. എന്നാൽ തെക്കൻ കേരളത്തിൽ പുനലൂർ കഴിഞ്ഞാൽ കോട്ടയം– പത്തനംതിട്ട ജില്ലകളുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇപ്പോൾ മാർച്ച്– ഏപ്രിൽ മാസങ്ങളിൽ തീവ്രതാപ ദിനങ്ങളുടെ എണ്ണം വർധിച്ചു വരുന്നതായാണ് കാണുന്നത്. 

English Summary:

Kerala's Scorching Reality: Heat Records Shattered as Temperatures Soar Above Historical Peaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com