ADVERTISEMENT

വെന്തുരുകുന്ന തെക്കൻകേരളത്തിന് ആശ്വാസമായി വെള്ളിയാഴ്ച വൈകുന്നേരം മഴയെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തന്നെ ലഭിച്ചിരുന്നു. ഒരൊറ്റ ദിവസത്തെ മഴയിൽ തെക്കൻ കേരളത്തെ ചൂട് നാല് ഡിഗ്രി വരെ താഴ്ന്നതായി കേന്ദ്രസകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി താപനിലയിൽ കൊല്ലം ജില്ലയിൽ 4.3 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 3.8 സെൽഷ്യസും കുറവ് രേഖപ്പെടുത്തി. ബംഗാൾ ഉൾകടലിൽ താത്കാലികമായി ശക്തി പ്രാപിച്ച കിഴക്കൻ കാറ്റിന്റെ ഫലമായാണ് തെക്കൻ കേരളത്തിൽ വേനൽമഴ ലഭിച്ചത്.

തിരുവനന്തപുരത്ത് ഒരു മണിക്കൂർ കൊണ്ട് 4 സെന്റിമീറ്ററോളം മഴയാണ് പെയ്തത്. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഉച്ചയ്ക്കു കൊടുംവെയിൽ പ്രതീക്ഷിച്ചവർക്കിടയിലേക്ക് കുളിർമഴയെത്തിയെങ്കിലും കുറ‍ഞ്ഞ സമയം കൊണ്ട് തലസ്ഥാന നഗരം വെള്ളക്കെട്ടിലാകുന്നതും കണ്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഏകദേശം 3 സെന്റിമീറ്ററും കോട്ടയത്ത് 1.5 സെന്റിമീറ്ററും കോഴിക്കോട്ട് ഒരു മില്ലിമീറ്ററും മഴ പെയ്തു. മലയോര മേഖലകളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ രണ്ട് ദിവസമായി ഭേദപ്പെട്ട മഴ ലഭിച്ചു. 

rain-kerala
Credit: Facebook/ Rajeev Erikulam

വടക്കൻ കേരളത്തിൽ ചിലയിടത്തും നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കുറച്ചുദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവിക്കുന്ന പാലക്കാട്ടുകാർക്ക് നേരിയ തോതിൽ ആശ്വാസമുണ്ടായി. ജില്ലയിലെ പലയിടത്തും രാത്രിയോടെ ആശ്വാസമഴ എത്തിയിരുന്നു. തൃശൂർ, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ വേനൽമഴ പെയ്തു. വരുംദിവസങ്ങളിൽ വേനൽമഴ ദുർബലമാകാനാണ് സാധ്യത.

അതേസമയം, തൃശൂരിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 39.1 ഡിഗ്രി സെൽഷ്യസ് ചൂടാണ്. തിരുവനന്തപുരത്ത് 34, കൊല്ലത്ത് 33.8 ഡിഗ്രി സെൽഷ്യസ് വീതമാണ് ചൂട് രേഖപ്പെടുത്തിയത്. നേരിയ മഴ പെയ്തെങ്കിലും കോഴിക്കോട്ട് 37.4 ഡിഗ്രി ചൂട് രേഖപ്പെടുത്തി. 16 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും കോഴിക്കോട്ട് 38 ഡിഗ്രി വരെയും കണ്ണൂരിൽ 37, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയർന്ന താപനിലയ്ക്കു സാധ്യതയുണ്ട്.

English Summary:

Surprise Summer Showers Slash South Kerala Temperatures by 4 Degrees in a Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com