ADVERTISEMENT

എത്ര പെട്ടെന്നാണല്ലേ ഓരോ പ്രണയദിനവും എത്തുന്നത്. പലർക്കും ഫെബ്രുവരി 14 ഏതൊരു ദിവസവും പോലെ കടന്നുപോകുമെങ്കിലും പ്രണയികൾക്ക് ഇതൊരു വലിയ ദിവസം തന്നെയാണ്; പ്രണയം പറയാൻ തയാറെടുക്കുന്നവർക്കും.

പണ്ട് എത്രയോ നാളുകൾ ചിന്തിച്ച്, പലയാവർത്തി പ്ലാൻ ചെയ്ത് പേടിച്ചുവിറച്ച് ആരുടെയെങ്കിലും പിന്നിലൊളിച്ച് പ്രണയം പറയാൻ പോയ കഥയൊന്നും ഇന്ന് വിലപ്പോവില്ല. കണ്ടമാത്രയിൽ ഇഷ്ടം തോന്നാനും അതു തുറന്നുപറയാനും മുൻപത്തേക്കാൾ വേഗമുണ്ട്. കാത്തിരിപ്പിന്റെ വേദനയെപ്പറ്റിയൊക്കെ പറയാൻ ചെന്നാൽ പല കുട്ടികൾക്കും മനസ്സിലാകുക പോലുമില്ല. എന്നാൽ പ്രണയം പറയാൻ പോകുന്നവരും നിരസിക്കാൻ പ്ലാൻ ചെയ്യുന്നവരുമെല്ലാം ചില കാര്യങ്ങൾ മനസ്സിലാക്കണം.

ഇക്കാലത്ത് പ്രണയം സുന്ദരമെന്നതിനെക്കാള്‍ പലപ്പോഴും ഭയപ്പെടുത്തുന്നതായി മാറുകയാണ്. തനിക്കു തോന്നുന്ന അതേ വികാരം അപ്പുറത്തുള്ള ആളിന് ഇല്ല എന്നത് അംഗീകരിക്കാൻ സാധിക്കാത്ത, അതിനു മറുപടിയായി അക്രമത്തെ കൂട്ടുപിടിക്കുന്ന മനുഷ്യർ ഭയാനകമായ അവസ്ഥയാണ്.

‘നോ’ കേട്ടു വളരണം
മക്കളോടുള്ള രക്ഷിതാക്കളുടെ സമീപനം വളരെ പ്രധാനപ്പെട്ടതാണ്. വേണമെന്ന് മക്കൾ വാശി പിടിച്ചാൽ സൂര്യനു താഴെയുള്ള എന്തും ആ നിമിഷം അവരുടെ മുന്നിലെത്തിക്കുന്ന മാതാപിതാക്കൾ കുട്ടികളെ അപകടത്തിലേക്കാണ് തള്ളി വിടുന്നത്. കുട്ടിക്കാലത്തെ ആവശ്യം കളിപ്പാട്ടം ആണെങ്കിൽ കാലക്രമേണ അത് മൊബൈൽ ഫോണും വിലകൂടിയ ബൈക്കും ഒക്കെയായി മാറും. ഭാവിയിൽ താൻ ഇഷ്ടപ്പെടുന്ന വ്യക്തിയെയും വാശിപിടിച്ച് സ്വന്തമാക്കാമെന്ന രീതിയിലേക്കു കാര്യങ്ങൾ മാറാം. എന്നാൽ താൻ പ്രണയിക്കുന്നതുപോലെ തിരിച്ചും പ്രണയിക്കപ്പെടണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് പെട്ടെന്നൊരു ദിവസം 'നോ' കേട്ടാൽ അവരൊന്നു പകയ്ക്കും. എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരന്നു പോകുന്ന അവസരങ്ങൾ ഒഴിവാക്കാനായി കുട്ടിക്കാലം മുതൽ ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ അവർ നോ കേൾക്കണം. എന്നാൽ മാത്രമേ, ആഗ്രഹിച്ചതു കിട്ടാതെ പോകുന്നത് ലോകാവസാനം അല്ലെന്നും ജീവിതം ഇങ്ങനെ തന്നെയാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ.

 Representative image. Photo Credit:stock-eye/istockphoto.com
Representative image. Photo Credit:stock-eye/istockphoto.com

എടുത്തുചാട്ടമാണ് പുതിയ തലമുറയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പലപ്പോഴും ചിന്തിക്കാതെ ഒരു ബന്ധത്തിൽ അകപ്പെടുന്നതും ബന്ധം ഉപേക്ഷിക്കുന്നതും സാധാരണമാണ്. അതുകൊണ്ടുതന്നെ ബ്രേക്അപ്പുകളുടെ എണ്ണവും മുൻകാലത്തേക്കാൾ കൂടുതലാണ്. ബ്രേക്അപ് ഒരാളെ എത്രമാത്രം ബാധിക്കുന്നു എന്നത് അവർക്കു മാത്രമേ അറിയുകയുള്ളു. ഒരുപാട് നാൾ പ്രണയിച്ച വ്യക്തിയോ തന്റെ പ്രണയം സ്വീകരിക്കുമെന്നു കരുതിയിരുന്ന വ്യക്തിയോ 'നോ' പറയുമ്പോൾ അത് അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാം. മാനസികാരോഗ്യം മെച്ചമല്ലാത്ത വ്യക്തി ആണെങ്കില്‍ ഈ തിരസ്കരണം സ്വയം വേദനിക്കാനോ മറ്റുള്ളവരെ വേദനിപ്പിക്കാനോ കാരണമാവുകയും ചെയ്യും. 

ചിലർ വിഷാദരോഗത്തിലേക്ക് എത്തുകയോ ജീവനൊടുക്കുകയോ പോലും ചെയ്യും. ഇതൊന്നുമല്ലെങ്കിൽ പ്രണയം നിഷേധിച്ച വ്യക്തിയോടു ക്രൂരമായ രീതിയില്‍ പെരുമാറാനും കാരണമായേക്കാം. പ്രണയം നിരസിച്ച പെൺകുട്ടിക്കു നേരെ ആസിഡ് ഒഴിച്ചതും പെട്രോൾ ഒഴിച്ച് കത്തിച്ചതുമെല്ലാം ഇത്തരം ചിന്താഗതിയുടെ പരിണിതഫലമാണ്. 


Representative image. Photo Credit: Deagreez/istockphoto.com
Representative image. Photo Credit: Deagreez/istockphoto.com

ഒരു വ്യക്തിയെപ്പറ്റി കൃത്യമായി അറിഞ്ഞശേഷം മാത്രമേ ഒരു പ്രണയബന്ധത്തിലേക്ക് കടക്കാവൂ. പ്രണയത്തിൽ ഏർപ്പെടുന്നതു പോലെ എളുപ്പമല്ല ആ ബന്ധത്തില്‍നിന്നു പുറത്തുകടക്കുന്നത്. തന്റെ ആദ്യ പ്രണയമാണ് ഇങ്ങനെ നഷ്ടപ്പെടുന്നതെങ്കിൽ ഒരുപക്ഷേ ആ വ്യക്തി തകർന്നു പോകാനും സാധ്യതയുണ്ട്. 'നോ' കേട്ടു ശീലമില്ലാത്ത, തോൽവികൾ അറിയാത്ത കുട്ടികൾ ഭാവിയിൽ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാവാം ഇത്. തന്റെ ജീവിതം ഇതോടെ അവസാനിച്ചു എന്ന ചിന്തയാവും അവരുടെ മനസ്സിനെ കീഴ്പ്പെടുത്തുക. ജീവിക്കുന്നതിൽ അർഥമില്ലെന്നോ മരണമാണ് നല്ലതെന്നോ തോന്നലുണ്ടായാൽ  ഒരു മാനസികാരോഗ്യ വിദഗ്ധനു മാത്രമേ അവരെ സഹായിക്കാൻ കഴിയൂ. സുഹൃത്തുക്കളുടെ ഉപദേശമോ നിർദേശങ്ങളോ അല്ല, മറിച്ച് പ്രഫഷനൽ സഹായമാണ് ഇവിടെ ആവശ്യം.

ആരോട്, എങ്ങനെ നോ പറയണമെന്ന് അറിയാം
പ്രണയദിനത്തിൽ പ്രണയിക്കാനും പ്രണയിക്കപ്പെടാനുമെല്ലാം തയാറായിരിക്കുന്നവരാണ് പലരും. എന്നാൽ ആരെയാണ് സ്വീകരിക്കേണ്ടതെന്നോ ആരോട് 'നോ' പറയണമെന്നോ അതെങ്ങനെ വേണമെന്നോ പലർക്കും ധാരണയില്ല.

ഒരു അപരിചിതൻ ഇഷ്ടം പറഞ്ഞാൽ എന്തു ചെയ്യും? മുൻപ് ആ വ്യക്തിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയെങ്കിൽ ‘എനിക്ക് താങ്കളെ അറിയില്ല അതുകൊണ്ടുതന്നെ താൽപര്യമില്ല’ എന്നു വളരെ എളുപ്പം പറയാം. അവിടെ കൂടുതൽ വിശദീകരണങ്ങളുടെ ആവശ്യം വരുന്നില്ല.

ഇനി നിങ്ങൾക്കറിയാവുന്ന, കാണുമ്പോഴെല്ലാം പരസ്പരം ചിരിക്കാറുള്ള വ്യക്തിയാണ് ഇഷ്ടം തുറന്നു പറയുന്നതെങ്കിലോ? എന്നാൽ നിങ്ങൾക്ക് ആ ബന്ധത്തോട് താല്‍പര്യമില്ല. അപ്പോൾ ഒറ്റവാക്കിലെ 'നോ' വിചാരിച്ച ഫലം ചെയ്യണമെന്നില്ല. കാരണങ്ങളില്ലാതെ ഒറ്റ വാക്കിൽ പ്രണയം നിരസിക്കുന്നത് അത്ര നല്ലതുമല്ല. വെറുതേ ഒരു 'നോ' കേട്ടാൽ ഭാവിയിൽ അത് 'യെസ്' എന്നതിലേക്കു മാറാൻ സാധ്യതയുണ്ടെന്ന് പലരും കരുതും. പിന്നെ അതിനുള്ള പരിശ്രമങ്ങളായിരിക്കും പിന്നീട് നടക്കുക. ഈ സാഹചര്യത്തിൽ മൂന്ന് കാര്യങ്ങൾ ആ വ്യക്തിയോട് പറയാം.

Representative image. Photo Credit: Ponomariova_Maria/istockphoto.com
Representative image. Photo Credit: Ponomariova_Maria/istockphoto.com

∙താങ്കൾക്ക് എന്നോട് ഇഷ്ടമുണ്ടാകാം, പക്ഷേ നമ്മൾ ഒരേ വൈബ് അല്ല. അല്ലെങ്കില്‍ താങ്കൾക്കു തോന്നിയതുപോലെ എനിക്ക് തോന്നുന്നില്ല എന്ന് വ്യക്തമാക്കാം. മുഖത്തടിച്ചതുപോലെ നോ പറയുന്നതിനേക്കാൾ എന്തുകൊണ്ടും ഇതാണ് നല്ലത്. 

∙ ഞാൻ മറ്റൊരു റിലേഷൻഷിപ്പിലാണ്, സോറി. എന്നു പറയാം. വ്യക്തമായ കാരണങ്ങൾ ഉള്ളത് കൊണ്ടാണ് ഈ ബന്ധത്തിനു താൽപര്യമില്ലാത്തതെന്ന് മനസ്സിലാക്കുമ്പോൾ സ്വാഭാവികമായി ആ തീരുമാനത്തെ ബഹുമാനിക്കാൻ ആ വ്യക്തിക്ക് കഴിയും.

∙ പഠനത്തിനാണ് നിലവിൽ പ്രാധാന്യമെന്നും ജോലി ലഭിക്കാതെ മറ്റൊന്നിനും ശ്രദ്ധിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കാം. 

∙ പല ബന്ധങ്ങളും തുടങ്ങിയതിനേക്കാൾ വേഗത്തിൽ അവസാനിക്കാറുണ്ട്. സുഹൃദ്ബന്ധം നഷ്ടപ്പെടുത്താൻ ഒരുക്കമല്ല. ഇങ്ങനെ ഇരിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞ് മനസ്സിലാക്കുക. 

ദേഷ്യവും നീരസവുമില്ലാതെ ശാന്തമായി പ്രതികരിക്കുമ്പോൾ വേദനയും അപമാനവും അനുഭവപ്പെടില്ലെന്നു മാത്രമല്ല കാര്യങ്ങളെ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും. 

Image Credits: LittleBee80/Istock.com
Image Credits: LittleBee80/Istock.com

ഇനി പ്രണയദിനത്തിൽ നോ കേൾക്കേണ്ടി വന്ന വ്യക്തിയാണോ നിങ്ങൾ? ഒരു വ്യക്തി നോ എന്നു പറഞ്ഞാൽ അത് നോ എന്നു തന്നെയാണ് അർഥം എന്ന് മനസ്സിലെപ്പോഴുമുണ്ടാകണം. താൽപര്യമില്ലെന്നു പറഞ്ഞതിനു ശേഷവും പിന്തുടരുകയും നിരന്തരം പ്രണയാഭ്യർഥന നടത്തുകയും ചെയ്യുന്നവരുണ്ട്. അത് ഇരുകൂട്ടർക്കും മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കും. നോ എന്ന വാക്കിനെ മാന്യമായി സ്വീകരിച്ചാൽ അതാണ് ഏറ്റവും നല്ല കാര്യം. ഇത് മറ്റുള്ളവരിൽ നല്ല അഭിപ്രായവും ബഹുമാനവുമുണ്ടാക്കും.

(വിവരങ്ങൾക്ക് കടപ്പാട്: മേഘ്ന ജയറാം, സൈക്കോളജിസ്റ്റ്, സെന്റർ ഫോർ അസെസ്മെന്റ് ആൻഡ് റിഹബിലിറ്റേഷൻ ട്രെയിനിംഗ് )

സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്കുകൾ: വിഡിയോ

English Summary:

How to handle love rejection and importance of mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com