ADVERTISEMENT

പലസ്തീൻ കവി മുരീദ് ബർഗൂതിയുടെ ആത്മകഥ ആണ് 'റാമല്ല ഞാൻ കണ്ടു.' പലസ്തീൻ പ്രശ്നത്തെ പറ്റിയുള്ള ഏറ്റവും മികച്ച അനുഭവസാക്ഷ്യങ്ങളിൽ ഒന്ന് എന്ന് എഡ്‌വാർഡ് സഈദ് വിശേഷിപ്പിച്ച പുസ്തകമാണിത്. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ ഒരു കവിയുടെ ആത്മകഥ. ലോകമെമ്പാടും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ പുസ്തകം മലയാളത്തിന് പരിചയപ്പെടുത്തുന്നത് കവിയായ അനിത തമ്പി ആണ്. ഇംഗ്ലിഷ് വിവർത്തനത്തിലില്ലാതിരുന്ന അടിക്കുറിപ്പുകൾ ചേർത്തിട്ടുണ്ട് എന്ന ഒരു പ്രത്യേകത കൂടി മലയാള വിവർത്തനത്തിനുണ്ട്. ഈ അടിക്കുറിപ്പുകൾ പറയുന്നത് പലസ്തീൻ സംഘർഷത്തിന്റെ ചരിത്രം കൂടിയാണ്. നാം ശീലിച്ചിട്ടുള്ള നടപ്പ് മലയാള ഗദ്യഭാഷയിൽനിന്ന് വ്യത്യാസമുള്ള ഭാഷയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ആ വ്യത്യാസം നിലനിർത്താനാണ് താൻ ശ്രമിച്ചിട്ടുള്ളത് എന്നു വിവർത്തക ആമുഖത്തിൽ പറയുന്നുമുണ്ട്.

ബിരുദപഠനത്തിനായി ഈജിപ്റ്റിലെ കെയ്റോയിൽ എത്തിയ ബർഗൂതിക്ക് യുദ്ധത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വരുന്നു. 1967 ൽ കെയ്റോ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി അവസാന വർഷ പരീക്ഷയുടെ അവസാന ദിവസം പലസ്തീൻ ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. പലസ്തീനിലെ റാമല്ലയിലേക്ക്, ജന്മനാട്ടിലേക്ക് മുരീദിന് തിരികെ മടങ്ങാൻ കഴിയാതെ വരുന്നു. അതിർത്തിയിലെ പാലം അടച്ചു. നീണ്ട മുപ്പതു വർഷങ്ങളാണ് നാട്ടിലേക്ക് പോകാനാവാതെ മറ്റനേകം രാജ്യങ്ങളിൽ നാസിഹീനായി, നാടില്ലാത്തവനായി മുരീദിനു കഴിയേണ്ടി വന്നത്. നാടില്ല, വീടില്ല, നാളെയുമില്ല. ഉള്ളത് അവസാനിക്കാത്ത നടപ്പ് മാത്രം. ആ നടപ്പാണ് അയാളുടെ ജീവിതം.

തനിക്ക് നാട്ടിലേക്ക്, വീട്ടിലേക്ക്, മടങ്ങി വരാൻ കഴിയാഞ്ഞതിനെ പറ്റി മുരീദ് ഇങ്ങനെ എഴുതുന്നു. "പരീക്ഷ ആഴ്ചകളോളം നിർത്തി വയ്ക്കപ്പെടുന്നു. പുനരാരംഭിക്കുന്നു ഞാൻ ബിരുദമെടുക്കുന്നു. ഇംഗ്ലിഷ് ഭാഷാ സാഹിത്യ വിഭാഗത്തിൽ നിന്നു എനിക്ക് ബിഎ സമ്മാനിക്കപ്പെടുന്നു. പക്ഷേ എന്റെ സർട്ടിഫിക്കറ്റ് തൂക്കിയിടാനുള്ള ഒരു ചുവർ കണ്ടെത്തുന്നതിൽ ഞാൻ പരാജയപ്പെട്ടുപോയി." നാടുമാറ്റപ്പെടുന്നത് മരണം പോലെയാണ്. മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് അതെന്ന് നമുക്ക് തോന്നും. പരദേശിയായവന് അയാൾ എന്തായിരുന്നോ അതിലേക്ക് ഒരിക്കലും മടങ്ങി പോകാനാവില്ല. മടങ്ങിവരാൻ കഴിഞ്ഞാൽപ്പോലും അപ്പോഴേക്കും ഒക്കെ അവസാനിച്ചിരിക്കും. ആസ്തമ ബാധിക്കുന്ന പോലെയാണ് ഒരാൾക്ക് നാടുമാറ്റവും ഉണ്ടാവുക. രണ്ടിനും ശമനമില്ല.

അനേക ലക്ഷം പലസ്തീനികളുടെ പലായനത്തിൽ കലാശിച്ച 1948 ലെ ആദ്യ അറബ് ഇസ്രായേൽ യുദ്ധത്തെ പറ്റി ബർഗൂതി എഴുതുന്നത് ഇങ്ങനെയാണ്. "1948 ലെ ദുരന്തത്തെ തുടർന്ന് അഭയാർഥികൾ അയൽ നാടുകളിൽ അഭയം കണ്ടെത്തിയത് ഒരു താത്കാലിക വഴി എന്ന നിലയ്ക്കാണ്. പാചകം ചെയ്തു കൊണ്ടിരുന്ന ഭക്ഷണം അടുപ്പുകളിൽ അങ്ങനെ തന്നെ വച്ചിട്ട്, ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു വരാമെന്നു വിചാരിച്ചാണ് അവർ പോയത്. നാകത്തിന്റെയും തകരത്തിന്റെയും ടെന്റുകളിലും ക്യാമ്പുകളിലുമായി അവർ "താൽക്കാലികമായി ചിതറിപ്പോയി..."

ഒൻപത് അധ്യായങ്ങളിലായി ബർഗൂതി പറയുകയാണ്. പാലം കടന്ന് തന്റെ ജന്മ നാട്ടിലേക്ക് മടങ്ങുന്നതിനെപ്പറ്റി, താൻ വളർന്ന, താൻ ജീവിച്ച ഇടങ്ങളെ പറ്റി ബർഗൂതി പറയുകയാണ്.... ശാന്തമായി. തീവ്രമായ അനുഭവങ്ങളെപ്പറ്റി... തന്റെ ജനതയെപ്പറ്റി. നിഷേധിക്കപ്പെട്ട അവകാശങ്ങളെപ്പറ്റി. കവി എഴുതുകയാണ്. കാൽപനികത ഒട്ടും തൊട്ട് തീണ്ടാതെ... മണ്ണിൽ ചവിട്ടി നിന്നുകൊണ്ട്. ബർഗൂതി കാര്യങ്ങൾ നേരെ പറഞ്ഞു പോവുകയല്ല. മറിച്ച് വർത്തമാനകാലത്തു നിന്നു ഭൂതത്തിലേക്കും ഭാവിയിലേക്കുള്ള പ്രതീക്ഷയിലേക്കും മാറി മാറി സഞ്ചരിക്കുകയാണ്. ഇതിൽ ചരിത്രമുണ്ട്, ഓർമ്മകളുണ്ട്, ഭൂമിശാസ്ത്രമുണ്ട്.

ഓരോ പലസ്തീൻകാരന്റെയും കഥ വ്യത്യസ്തമാകാം. എന്നാൽ അതേസമയം അവ ഒന്നുതന്നെയാണ് എന്നും പറയാം. നഷ്ടങ്ങളുടെയും നാടുകടത്തലിന്റെയും ശബ്ദം നഷ്ടപ്പെടലിന്റെയും അടിച്ചമർത്തലിന്റെയും ചരിത്രമാണ് എല്ലാവരുടെയും. "പാലത്തിൽ എന്തൊരു ചൂട്. എന്റെ നെറ്റിയിൽ നിന്ന് ഒരു വിയർപ്പ് തുള്ളി കണ്ണട ഫ്രെയിമിലൂടെ ലെൻസിലേക്ക് ഊർന്നു വീഴുകയാണ്. ഞാൻ കാണുന്നതിനെ, പ്രതീക്ഷിക്കുന്നതിനെ, ഓർമ്മിക്കുന്നതിനെ എല്ലാം ഒരു മൂടൽ മഞ്ഞ് വന്നു പൊതിയുന്നു. ഇവിടുന്നുള്ള കാഴ്ച്ച ഒരു ജീവിതകാലത്തോളം നീളുന്ന രംഗങ്ങൾ കൊണ്ട് മങ്ങി പോകുന്നു. ഇവിടെ എത്തിപ്പെടാനുള്ള ശ്രമത്തിൽ ചെലവിട്ട ഒരു ജീവിതകാലം. ഞാനിതാ ജോർദാൻ നദി മുറിച്ചു കടക്കുകയാണ്...."

റാമെല്ലയിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ മൗനിയായി ഇരിക്കുന്ന ബർഗൂതി തന്റെ ശരീരം മുഴുവൻ കഥകൾ പറയുകയാണെന്ന് എഴുതുന്നു. പലസ്തീനിൽ നിറയെ പച്ചപ്പാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്ന താൻ, ചുണ്ണാമ്പ് നിറത്തിൽ തരിശായി കിടക്കുന്ന കുന്നുകൾ ആണ് കാണുന്നത്. താൻ പറഞ്ഞത് കള്ളമായിരുന്നോ അതോ പാലത്തിൽ നിന്നുള്ള വഴി ഇസ്രായേൽ മാറ്റിക്കളഞ്ഞതാണോ എന്ന്  അദ്ദേഹം ആശങ്കപ്പെടുന്നു.

തന്റെ ജന്മനാടായ ദീർ ഗസാനയിലേക്ക് വരുമ്പോൾ ഏറെ ആഗ്രഹിച്ചിട്ടും ജന്മനാട്ടിൽ തിരികെ എത്താനാവാതെ മരണത്തിനു കീഴടങ്ങേണ്ടി വന്ന തന്റെ മൂത്ത സഹോദരന്റെ ഓർമകളും ബർഗൂതിയോടൊപ്പം വരുന്നു. സഹോദരന്റെ പാദങ്ങൾ ഇനി ഒരിക്കലും എത്തിച്ചേരാത്ത മണ്ണിൽ ചവിട്ടുമ്പോൾ, കണ്ണാടിയിൽ നോക്കുമ്പോൾ തെളിയുന്നത് അവന്റെ മുഖം... ദീർ ഗസാനയിലേക്ക് കടക്കുമ്പോൾ അവന്റെ കൈകൾ തന്റെ കൈകളിൽ ആയിരുന്നുവെന്ന് ബർഗൂതി എഴുതുന്നു. പഴയ വീട്ടിലേക്ക് സഹോദരനൊപ്പം  ഓർമ്മകൾക്കൊപ്പം നടന്നു പോയി. സഹോദരനെപ്പറ്റി അദ്ദേഹം കുറിച്ച വരികൾ ഇതാ,

"അമ്മയെപ്പോലൊരുവൻ 

അവന്റെ അമ്മത്തം അമ്മയ്ക്ക് തണലായി.

അവളുടെ പുഞ്ചിരി കാണാനായി

അവളുടെ കുപ്പായത്തിന്റെ കമ്പിളിയിൽ

ഒരു സങ്കട നൂലിഴപോലും ഉണ്ടാവാതിരിക്കാൻ

വെപ്രാളപ്പെടുന്നവൻ,

സൈപ്രസ് മരം പോലുള്ള അവന്റെ കിളരം വളച്ചു താഴ്ത്താൻ

ആർക്കുണ്ടായി ധൈര്യം?

അവന്റെ ചുമലുകൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ

ഈ വിറ പായിക്കാൻ

ആർക്കുണ്ടായി ധൈര്യം?

സഹായത്തിനായുള്ള സൗന്ദര്യത്തിന്റെ

അവസാന വിളി

കൊന്നടക്കാൻ ആർക്കുണ്ടായി ധൈര്യം?"

ജീവിച്ചിരിക്കുന്നവർക്ക് വയസാവും. പക്ഷേ രക്തസാക്ഷികൾ ചെറുപ്പമായിക്കൊണ്ടേയിരിക്കും. തന്റെ മടങ്ങി വരവിന്റെ അർഥം എന്താണെന്ന് മുരീദ് ചിന്തിക്കുന്നുണ്ട്. ഞങ്ങളുടെ മരിച്ചവർ ഇപ്പോഴും അന്യരുടെ ശ്മശാനങ്ങളിൽ ഉറങ്ങുന്നു. ഞങ്ങളുടെ ജീവിച്ചിരിക്കുന്നവരോ വിദേശാതിർത്തികളിൽ അള്ളിപ്പിടിച്ചു നിൽക്കുന്നു. പാലത്തിൽ, ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിലും താരതമ്യമില്ലാത്ത വിചിത്രമായ ആ അതിർത്തികളിൽ നിന്നതിന്റെ ഓർമകളിൽ നിങ്ങൾ ആഴ്ന്നു പോകുന്നു. അതിർത്തികളെ, അതിരുകളെ, പരിധികളെ താൻ വെറുക്കുന്നതായി മുരീദ് എഴുതുന്നു.

നിങ്ങളുടെ കാര്യങ്ങൾ നിങ്ങളുടേതായ വിധത്തിൽ നടത്തി കൊണ്ട് പോകുന്നതിൽ നിന്നും അധിനിവേശം നിങ്ങളെ തടയുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും ഓരോ അംശത്തിലും അത് ഇടപെടുന്നു. ആഗ്രഹങ്ങളിൽ അഭിലാഷങ്ങളിൽ, അമർഷത്തിൽ – തെരുവിലൂടെ നടക്കുന്നതിൽപോലും അത് ഇടപെടുന്നു. എവിടെയും പോകുന്നതിൽ, വരുന്നതിൽ ഇടപെടുന്നു. മാർക്കറ്റിൽ, ആശുപത്രിയിൽ ബീച്ചിൽ, കിടക്കയിൽ അല്ലെങ്കിൽ ഒരു ദൂരനഗരിയിൽ.

ഓരോ കഥയും കവിതയും നോവലും ഓർമ്മകുറിപ്പുകളും പലസ്തീൻകാർക്ക് വേണ്ടി എഴുതപ്പെടുന്ന ഓരോ സൃഷ്ടിയും ശബ്ദം കണ്ടെത്താനുള്ള മാർഗങ്ങൾ ആണെന്ന് ബർഗൂതി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ദുരന്തത്തെക്കുറിച്ചാണ് നിങ്ങൾ എഴുതുന്നതെങ്കിലും സന്തോഷം നൽകുന്നതും ആസ്വദിക്കാൻ ആവുന്നതും ആയിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പലസ്തീനിന്റെ ഹൃദയത്തിലേക്കും ചരിത്രത്തിലേക്കുമുള്ള യാത്രയാണ് ഈ പുസ്തകം. ഓർമ്മകളും വൈകാരികതയും നിറഞ്ഞ യാത്രാനുഭവമാണിത്. പലസ്തീനിന്റെ ഭൂപ്രകൃതി, ജനങ്ങൾ, ഒരിക്കൽ തന്റെ വീട് ആയിരുന്ന സ്ഥലത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ എല്ലാം ബർഗൂതി പങ്ക് വയ്ക്കുന്നു. റാമല്ലയിലെ തെരുവുകൾ, മുഖങ്ങൾ, കാലം അവയിലുണ്ടാക്കിയ മാറ്റങ്ങൾ എല്ലാം ഒരു ചിത്രത്തിൽ എന്ന പോലെ വായനക്കാരന് മുന്നിൽ തെളിയുന്നു.

ഈ പുസ്തകം കേവലം ഒരു ഭൂമിശാസ്ത്രം അല്ല മറിച്ച് ഒരു വ്യക്തിക്ക് അയാളുടെ ജന്മനാടുമായുള്ള ആഴത്തിലുള്ള ഒരു ബന്ധം വ്യക്തമാക്കുന്ന ഒന്നാണിത്. തകർന്ന ചിത്രങ്ങളുടെയും തകർന്ന വീടുകളുടെയും ഇടയിൽ നിന്നു ബർഗൂതി മാതൃരാജ്യത്തെ വീണ്ടെടുക്കുന്നു. പലസ്തീന്റെ ഹൃദയത്തിലൂടെയും ആത്മാവിലൂടെയും നിങ്ങളെ നടത്തിക്കുന്ന ഹൃദയസ്പർശിയായ എഴുത്താണ് ബർഗൂതിയുടേത്.

 __ആത്മാവിന്റെ നിറങ്ങൾ കവർന്നെടുത്തതെന്താണ്?

അധിനിവേശക്കാരുടെ

വെടിയുണ്ടകളല്ലാതെ ശരീരം തുളച്ചു പോയത്

മറ്റെന്താണ്?__

പലസ്തീനിലെ ഓരോ വ്യക്തിയും അനുഭവിക്കുന്ന സംഘർഷങ്ങൾ മനസിലാക്കാൻ ബർഗൂതിയുടെ ഈ പുസ്തകത്തിലൂടെ സാധിക്കും. ഒരാളുടെ വേരുകളിലേക്ക് അയാൾ മടങ്ങി എത്തുന്നതിന്റെ ശക്തമായ ആവിഷ്കാരമാണ് 'റാമല്ല ഞാൻ കണ്ടു'. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.

റാമല്ല ഞാൻ കണ്ടു

മുരീദ് ബർഗൂതി

ഡി സി ബുക്സ്

വില : 280 രൂപ

English Summary:

Book ' Ramallah Njan Kandu ' by Mourid Barghouti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com