ADVERTISEMENT

അധ്യായം:  പതിനാല്

"പാവപ്പെട്ട ഒരാൾ അക്രമത്തിനിരയായത് അന്ന് പത്രമാധ്യമങ്ങളിലൊന്നും വലിയ വാർത്തയായില്ല. ആ മനുഷ്യൻ ജീവിച്ചോ മരിച്ചോ എന്നൊന്നും ഒരാളും അന്വേഷിച്ചില്ല. കേസും അന്വേഷണവുമൊന്നും ഉണ്ടായില്ല. ബോധമറ്റ്, രക്തം വാർന്ന് ചുരത്തിൽ കിടന്ന അച്ഛനെ ഏതോ ലോറിക്കാരാണ് അടുത്തുള്ള ആശുപത്രിയിലേക്കെത്തിച്ചത്. അപ്പോഴെങ്കിലും ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു. ശരീരം അനക്കാനാവാത്ത, ഒന്നും സംസാരിക്കാനാവാത്ത നിലയിലാണ് അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കൂട്ടുകാരോടൊത്ത് യാത്ര പോയി കള്ള് കുടിച്ചു ലക്ക് കെട്ട് വഴക്കുണ്ടാക്കി ആരുടെയെങ്കിലും വെട്ടുകത്തിക്കിരയായതാകാമെന്നാണ് ഞങ്ങൾ കരുതിയത്. അച്ഛന് അങ്ങനെയൊരു ദുഃസ്വഭാവമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ അച്ഛന് വലിയ കുഴപ്പമില്ലാതെ സംസാരിക്കാമെന്നായപ്പോൾ എന്താണ് തനിക്ക് സംഭവിച്ചതെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എന്റെ അച്ഛന്റെ ചോരക്കും ജീവിതത്തിനും മുകളിലാണ് നീ നിന്റെ എല്ലാ സൗഭാഗ്യങ്ങളും കെട്ടി ഉയർത്തിയത് എന്നറിഞ്ഞപ്പോൾ ഒരു മകൻ എന്ന നിലയിൽ എനിക്കുണ്ടായ വൈകാരിക വിക്ഷോഭം വാക്കുകൾക്കതീതമാണ്. അന്ന് തന്നെ നിന്നെ അവസാനിപ്പിക്കാൻ ഞാനൊരുമ്പെട്ടതാണ്. എന്നാൽ അച്ഛൻ തടഞ്ഞു. ശാപങ്ങളുടെ ചേറിൽ മൂടപ്പെട്ട് നരകിച്ചേ നിന്റെ ആയുസ്സൊടുങ്ങാവൂ എന്ന് അച്ഛൻ പറഞ്ഞു. അതുകൊണ്ട് മാത്രമാണ് നീയിപ്പോഴും ജീവനോടെയിരിക്കുന്നത്."

എല്ലാം കേട്ട് കീർത്തി മരവിച്ചിരുന്നു. തന്റെ കർമഫലങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന ബോധ്യം അവൾക്കുണ്ടായിരുന്നു. പരാജയത്തിന്റെയും അപമാനത്തിന്റെയുമൊക്കെ അത്യുഷ്ണത്തിൽ അവൾ വെന്തുനീറുകയായിരുന്നു. ഭൂമി പിളർന്ന് താൻ താണു പോയിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു പോയി.

"ഇന്നലെ രാത്രി വിളിച്ചപ്പോൾ ഞാൻ ഒരു പാർട്ടിയെ കുറിച്ച് പറഞ്ഞില്ലേ... അച്ഛന് സംസാരശേഷി വീണ്ടുകിട്ടിയത് ആഘോഷിക്കാൻ അച്ഛൻ തന്നെ ഏർപ്പാടാക്കിയ പാർട്ടിയായിരുന്നു അത്. സിനിമാതാരങ്ങളൊക്കെ വന്നിരുന്നു. നിന്റെ മേലുദ്യോഗസ്ഥരുമുണ്ടായിരുന്നു. കളറായിരുന്നു പരിപാടി..." 

അയാൾ തന്റെ മൊബൈലിൽ പാർട്ടിയുടെ ഫോട്ടോസ് അവൾക്ക് കാണിച്ചു കൊടുത്തു. എസ്.പി സാറടക്കം പങ്കെടുത്തിരിക്കുന്നു...! അവളുടെ ഉള്ള് കാളി...! അയാളെങ്ങാൻ ഒരു വാക്ക് മിണ്ടിപ്പോയാൽ അതോടെ തീർന്നു തന്റെ സത്‌പേരും, സ്ഥാനവുമൊക്കെ.

"അച്ഛനെ വെട്ടിവീഴ്ത്തിയ ശങ്കറിന് നീ എത്ര ലക്ഷം കൊടുത്തു എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം. അയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഏകാന്ത തടവിലാണ്. അതിന് പിന്നിൽ നീയാണെന്നേ ഞാൻ വിശ്വസിക്കൂ. അച്ഛനെ ആക്രമിച്ച വിവരം ഒരുകാലത്തും ആരോടും പറയാതിരിക്കാൻ നീ അയാളുടെ ജീവിതം ഇരുട്ടിൽ തള്ളി. ലോകത്തെ ആരെയും വിശ്വസിക്കാത്ത നീ ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ."

മറച്ചു പിടിച്ചതെല്ലാം പുറത്തേക്കെടുക്കപ്പെടുകയാണ്. മുഖാവരണങ്ങൾ വലിച്ചു കീറപ്പെടുകയാണ്. അവളാകെ തളർന്നു....

"എഴുന്നേൽക്ക്..." അത് ശരിക്കുമൊരു ആജ്ഞയായിരുന്നു. പേടിച്ചരണ്ട കണ്ണുകളോടെ അവൾ പിടഞ്ഞെണീറ്റു.

"അകത്തേക്ക് വരൂ... അച്ഛന് നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞിരുന്നു. അതിന് വേണ്ടിത്തന്നെയാണ് നിന്നെ ഇവിടെ കൊണ്ടുവന്നതും."

അവളാകെ തകർന്ന് പോയി...! എത്ര കടുപ്പമേറിയ സാഹചര്യങ്ങളാണ് കാലം തനിക്കായി കാത്തു വെച്ചത്! അകത്തേക്ക് ചെല്ലാൻ മടിച്ചു നിന്ന അവളെ ബലപ്രയോഗത്തിലൂടെ അയാൾ സോമശേഖരന്റെ കിടക്കക്കരികിൽ എത്തിച്ചു.

Novel-14-Big-size
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

ക്രൂരമായ സംതൃപ്തിയോടെ സോമശേഖരൻ അവളെ നോക്കി ചിരിച്ചു. അത് നേരിടാനാകാതെ അവൾ തലകുനിച്ചു.

"എത്ര പേരുടെ ജീവിതമാ നീ തുലച്ചു കളഞ്ഞത്? എന്തിന് വേണ്ടിയായിരുന്നു എല്ലാം..? അതുകൊണ്ടൊക്കെ നീ എന്ത് നേടി..?" സോമശേഖരൻ കിതപ്പോടെ ചോദിച്ചു. ആ കണ്ണുകളിൽ വെറുപ്പ് അലയടിക്കുന്നത് അവൾ കാണുന്നുണ്ട്.

"അനുഭവിക്കും നീ... ചെയ്ത് കൂട്ടിയ എല്ലാത്തിനും അനുഭവിക്കും..." ഈ ശാപവാക്കുകൾ ഉരുവിട്ട് കൊണ്ട് സോമശേഖരൻ മിഴികൾ പൂട്ടി. അവളോട് 'വരൂ' എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി ദേവാനന്ദ് മുറിക്ക് പുറത്തിറങ്ങി. അവൾ അയാൾക്ക് പിന്നാലെ ഉമ്മറത്തേക്ക് മടങ്ങിയെത്തി. ദേവാനന്ദ്, അച്ഛന്റെ കാര്യങ്ങൾ ജോലിക്കാരെ ഏൽപ്പിച്ച് മുറ്റത്തേക്കിറങ്ങി.

"ഇനി കീർത്തിയെ ഞാൻ വീട്ടിൽ കൊണ്ട് ചെന്നാക്കാം. നിനക്കുള്ളതെല്ലാം അതാത് സമയത്ത് നിന്നിലേക്കെത്തിക്കൊണ്ടിരിക്കും. നീ മാത്രമല്ല അനുഭവിക്കാൻ പോകുന്നത്. നിന്റെ വീട്ടുകാരും കൂടിയാണ്. ശങ്കറിനുള്ളത് കൃത്യസമയത്ത് അയാളെയും തേടിയെത്തും." ആ വീടിന്റെ ഇടത് വശത്തുള്ള ചെറിയ പോർച്ചിൽ കിടന്നിരുന്ന ബെൻസിൽ കയറിക്കൊണ്ട് അയാൾ പറഞ്ഞു. ആ വാക്കുകളേൽപിച്ച മുറിവുകളുടെ വേദനയോടെ അവൾ കാറിൽ കയറി. കാറിനകത്തെ തണുപ്പ് അവൾക്കൊട്ടും ഊഷ്‌മളമായി തോന്നിയില്ല. ഒരു മൂളിപ്പാട്ടും പാടി അയാൾ കാർ മുന്നോട്ടെടുത്തു.

(തുടരും)

English Summary:

Charamakolangalude Vyakaranam Chapter 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com