ADVERTISEMENT

ഒരു മികച്ച കലാനുഭവം ഉണ്ടാകുന്നവിധം വിവരിക്കാമോ എന്ന് കൂട്ടുകാരൻ ചോദിച്ചു. അതിനു ഞാന്‍ പല ഉത്തരങ്ങള്‍ ആലോചിച്ചു. ഞങ്ങള്‍ വിം വെന്‍ഡേഴ്‌സിന്‌റെ ജാപ്പനീസ് സിനിമ ‘പെര്‍ഫെക്ട് ഡേയ്‌സ്’ കണ്ടിട്ട് അതേപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആകാശം അടച്ചുപിടിച്ച  ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ സൂര്യപ്രകാശം ഊര്‍ന്നിറങ്ങുന്ന ദൃശ്യം ആ സിനിമയില്‍ ഇടയ്ക്കിടെ കാണിച്ചുകൊണ്ടിരുന്നു. ടോക്കിയോ നഗരത്തില്‍ ടോയ്‌ലറ്റ് ക്‌ളീനറായ ഒരു മനുഷ്യന്‍ എല്ലാ ദിവസവും നേരം പുലരുന്നതോടെ ആരംഭിക്കുന്ന തന്‌റെ ജോലിയുടെ ആദ്യ ഷിഫ്റ്റ് പൂര്‍ത്തിയാക്കി ഒരു ഉദ്യാനത്തിലിരുന്നു ഭക്ഷണം കഴിക്കുന്നു. അതിനിടെ അയാള്‍ ഒരു മരം നോക്കി മന്ദഹസിക്കുന്നു. ആ മരം അയാളുടെ കൂട്ടുകാരനാണ്. ഇരുണ്ടുകനത്ത ഇലച്ചാര്‍ത്തിന്റെ വിടവുകളിലൂടെയാണു വെയില്‍ താഴേക്കു ഊര്‍ന്നിറങ്ങുന്നത്.

ഫിലിംറോൾ ഇടുന്ന പഴയ ക്യാമറ എടുത്ത് അയാള്‍ എല്ലാ ദിവസവും വെളിച്ചം ഒഴുകുന്ന മരത്തിന്‌റെ ഫോട്ടോകൾ എടുക്കുന്നു. ഓരോ റോള്‍  തീരുമ്പോഴും  കടയില്‍ കൊണ്ടുപോയി പ്രിന്‌റ് എടുക്കുന്നു. അവ ഒരു പെട്ടിയിൽ സൂക്ഷിച്ചുവയ്ക്കുന്നു. പതിവായി പോകാറുള്ള  സെക്കന്‍ഡ് ഹാന്‍ഡ് ബുക്ക്‌ ഷോപ് ഉണ്ട്. കടയുടമയായ സ്ത്രീ അയാള്‍ വാങ്ങുന്ന ഓരോ പുസ്തകത്തെയും പറ്റി കൃത്യമായ  നിരീക്ഷണം നടത്താറുണ്ട്.

പെര്‍ഫെക്ട് ഡേയ്‌സ് എന്ന ചലച്ചിത്രത്തില്‍ നിന്ന്,  Image Credit: https://cdn.sortiraparis.com
പെര്‍ഫെക്ട് ഡേയ്‌സ് എന്ന ചലച്ചിത്രത്തില്‍ നിന്ന്, Image Credit: https://cdn.sortiraparis.com

സന്ധ്യക്ക് അയാള്‍ എന്നും ഒരു റസ്റ്ററന്‌റില്‍ പോയി  ഒരേ ഭക്ഷണം കഴിക്കുന്നു. വാരാന്ത്യത്തില്‍ ഒരു സ്ത്രീ നടത്തുന്ന, അധികമാളുകൾ ഇല്ലാത്ത ഒരു ബാറില്‍ പോയിരിക്കുന്നു. ഓരോ രാത്രിയും പുസ്തകം വായിച്ച് ഉറങ്ങിപ്പോകുന്നു. അതിരാവിലെ റോഡടിച്ചുവാരുന്ന ഒച്ച കേട്ട് ഉണര്‍ന്നു വീടിനുള്ളിലെ ചെടികള്‍ക്കു വെള്ളമൊഴിച്ചശേഷം യൂണിഫോമിട്ടു ടോയ്‌ലറ്റ് ക്ലീനിങ്ങിനായി പോകുന്നു. സൗമ്യത, വൃത്തി, ഏകാന്തത എന്നീ മൂന്നു ശീലങ്ങളാണു നാം അറിയുന്നത്‌. 

സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ റെയ്മണ്ട് കാര്‍വറെ താന്‍ ഓര്‍മിച്ചുവെന്ന് കൂട്ടുകാരൻ പറഞ്ഞു. ടോക്കിയോ നഗരപ്രാന്തത്തിലെ തിരക്കില്ലാത്ത ഒരു പാലത്തിലൂടെ സൈക്കിളോടിച്ചു പോകുന്ന ടോയ്‌ലറ്റ് ക്ലീനറുടെ ദൃശ്യം പറ്റിപ്പിടിച്ച കണ്ണുകളടച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍, അയാള്‍ പരാമര്‍ശിച്ച കാര്‍വറുടെ കവിത ഞാന്‍ ഓര്‍ത്തു. ഭാര്യയ്ക്കു സമര്‍പ്പിച്ച ഒരു കവിതയില്‍, പുഴയില്‍ മീന്‍പിടിക്കാന്‍ പോയത് കാര്‍വര്‍ എഴുതുന്നു. ആ കവിത അവസാനിക്കുന്നത് ഏതാണ്ട് ഇങ്ങനെയാണ്:

നല്ല സന്തോഷം തോന്നുമ്പോള്‍ മീന്‍പിടിത്തം മതിയാക്കി പുഴയുടെ തീരത്തു വെറുതെ കിടക്കാറുണ്ട്. ഒരു ദിവസം അങ്ങനെ, വെള്ളമൊഴുകുന്നതിന്‌റെയും മരങ്ങളില്‍ കാറ്റുപിടിക്കുന്നതിന്‌റെയും സ്വരം കണ്ണുകൾ അടച്ച്‌ കാതോർത്തുകിടക്കവേ, ഞാന്‍ മരിച്ചുകഴിഞ്ഞതായി സങ്കല്‍പിച്ചുനോക്കി. ശരിക്കും ഞാന്‍ മരിച്ച്, പിന്നീടൊരിക്കലും എഴുന്നേറ്റ് വരാത്തവിധം പോയതായി സങ്കല്‍പിച്ചപ്പോള്‍ പൊടുന്നനെ എനിക്കു നിന്നെ ഓര്‍മ വന്നു. ആ നിമിഷം കണ്ണുകള്‍ തുറന്നെണീറ്റു ഞാന്‍ വീണ്ടും സന്തോഷത്തിലായിരിക്കുന്നതിനായി നിന്‌റെ അടുത്തേക്കു തിരിച്ചുനടന്നു. ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു. നോക്കൂ, ഞാനിതു നിന്നോടു പറയാനായി ആഗ്രഹിച്ചു.

വിം വെൻഡേഴ്സ്‌, Image Credit: 360b/Shutterstock.com
വിം വെൻഡേഴ്സ്‌, Image Credit: 360b/Shutterstock.com

ഒരു മികച്ച കലാനുഭവം ഉണ്ടായിവരുന്നതു വിവരിക്കാമോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പല ഉത്തരങ്ങള്‍ ആലോചിച്ചെങ്കിലും ഒന്നു പറയുകയുണ്ടായില്ല. ആനന്ദം എങ്ങനെയുണ്ടാകുന്നുവെന്നു കാർവർ പറയാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ക്കൊപ്പം എനിക്കും ആ കവിത സന്തോഷം പകർന്നു. മറ്റെന്തെങ്കിലും പറഞ്ഞ് ആ സന്തോഷം വാര്‍ന്നുപോകരുതെന്നും കരുതി. കലയുടെ ആനന്ദം എന്നാല്‍ കഴിയുന്നത്ര കലാപരമായ ജീവിതം നയിക്കുകയെന്നതാണ്. അതിൽ നേരത്തേ സൂചിപ്പിച്ച മൂന്നു ശീലങ്ങളുടെ പരിശീലനം അടങ്ങിയിരിക്കുന്നു. ഈ ശീലങ്ങളുടെ ഒരു പ്രധാന ഘടകം വായനയാണെന്നതും കാണാം. വായന വളരെ ശ്രമകരമായ, സൂക്ഷ്‌മതയുള്ള പരിശീലനത്തിലൂടെയാണ്‌ ആർജ്ജിക്കുന്നത്‌. എന്താണ്, എന്തുതരം ആണു വായിക്കുന്നത്‌ എന്ന ചോദ്യം അതിനാൽ സുപ്രധാനമാണ്‌. വായിക്കുന്ന എല്ലവരും വായനക്കാരാകുന്നില്ലെന്നത്‌, ഫോക്നർ അടക്കം ചില പേരുകൾ സൂചിപ്പിച്ച്‌ വിം വെൻഡേഴ്സ്‌ നിലപാടു വ്യക്തമാക്കുന്നു. 

പെര്‍ഫെക്ട് ഡേയ്‌സ് കാണുന്ന ഒരാള്‍, നമ്മുടെ പട്ടണങ്ങളിലെ പബ്ലിക് ടോയ്‌ലറ്റുകള്‍ ടോക്കിയോയിലെ ടോയ്‌ലറ്റുകള്‍ പോലെ ആയിത്തീരാന്‍ ആഗ്രഹിച്ചുപോകും. ടോക്കിയോ നഗരത്തിലെ സവിശേഷമായ രൂപകല്‍പനയുള്ള 17 ടോയ്‌ലറ്റുകളാണു സിനിമയില്‍ നാം നിരീക്ഷിക്കുന്നത്. ജാപ്പനീസ് നഗരത്തിന്‌റെ പ്രതിഛായ പോലെയാണ് അവ നിലകൊള്ളുന്നത്. പൊതുഇടങ്ങള്‍ വ്യത്തിയായി സൂക്ഷിക്കാന്‍ ഇനിയും ശീലിക്കാത്ത നാം ഏറ്റവും മോശമായി കൈകാര്യം ചെയ്യുന്നതു ശൗചാലയങ്ങളാണെന്നത് ഓര്‍ക്കുക. കലാനുഭവമെന്നതു യാഥാര്‍ഥ്യത്തോടുള്ള നമ്മുടെ പ്രതികരണമാണെന്ന നിലയ്ക്കു നോക്കുമ്പോള്‍ പെര്‍ഫെക്റ്റ് ഡേയ്‌സ് സൗമ്യജീവിതത്തെ വൃത്തിയുള്ള ഇടങ്ങളോടുള്ള അനുരാഗമായാണ്‌ ഉദ്ദീപിപ്പിക്കുന്നത്‌. 

റെയ്മണ്ട് കാര്‍വർ, Image Credit: MARION ETTLINGER
റെയ്മണ്ട് കാര്‍വർ, Image Credit: MARION ETTLINGER

ഒരാള്‍ തന്‌റെ മുറിയും പരിസരവും ദിവസവും അടിച്ചുവാരുന്നത്, തറ തുടയ്ക്കുന്നത്, പുസ്തകങ്ങള്‍ അടുക്കിവയ്ക്കുന്നത്, പഴയ ഫൊട്ടോഗ്രഫുകള്‍ എടുത്തുവയ്ക്കുന്നത്, ചെടികള്‍ക്കു വെള്ളമൊഴിക്കുന്നത്, നിശ്ശബ്ദതയെ ആദരിക്കുന്നത്‌ - ഇതെല്ലാം ആത്മശാന്തി നൽകുന്ന പ്രവൃത്തികളാണ്. തനിയെ കഴിയുന്ന മനുഷ്യര്‍ കൃത്യതയോടെ തങ്ങളുടെ പരിസരത്തെ വ്യത്തിയാക്കുന്നത് ഒരു കലാപ്രവൃത്തിപോലെയാകുന്നത് മുറകാമിയുടെ നോവലുകളിലും കാണാം. നാം പാർക്കുന്ന ഇടത്തോട് ഏറ്റവും അടുപ്പത്തിലാകുന്നത് അതു പരിപാലിക്കുമ്പോഴാണ്‌. ജാപ്പനീസ്‌ കവിത ഈ അന്വേഷണം വ്യത്യസ്ത തലത്തിൽ പ്രയോഗിച്ചിട്ടുണ്ട്‌. കുറച്ചുവർഷം മുൻപ് അമേരിക്കൻ കവി കോൾമാൻ ബാർക്സിന്റെ ഒരു ലേഖനത്തിൽ, നാനോ സകാക്കിയുടെ പേര്‌ കണ്ടു: പ്രകാശിക്കുന്ന വാക്കുകൾ; അതിൽ പുഴയിറക്കം, പുല്ലുകൾ, പുഴുക്കൾ...

ജാപ്പനീസ് കവിയായ സകാക്കിയുടെ (1923-2008) ഇംഗ്ലിഷിലുള്ള രണ്ടു സമാഹാരങ്ങൾ, “ബ്രേക്ക് ദ്‌ മിറർ”, “ലെറ്റ് അസ് ഈറ്റ് സ്റ്റാർസ്”; രണ്ടും അദ്ദേഹം തന്നെ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയതാണ്. ജപ്പാനിലെ പവിഴദ്വീപുകളിലും പർവതങ്ങളിലും അലഞ്ഞുതിരിഞ്ഞ അദ്ദേഹം അമേരിക്കയിലും യൂറോപ്പിലും ചൈനയിലുമെല്ലാം ധാരാളം യാത്ര ചെയ്തു. കടലുകൾ, നദികൾ, കാടുകൾ, മരുഭൂമികൾ, വെള്ളച്ചാട്ടങ്ങൾ – ഇവിടങ്ങളിൽ മനുഷ്യൻ എന്തു ചെയ്യുന്നുവെന്നാണ്‌ അന്വേഷിക്കുന്നത്‌. നടന്നലയുന്ന ഈ യാത്രകളിലാണു കവിതകൾ ഉണ്ടാകുന്നത്‌. സകാക്കിക്ക്‌ ഒരു പൂർവ്വാശ്രമമുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് ജാപ്പനീസ് സൈന്യത്തിലായിരുന്ന സകാക്കിക്ക്‌ റഡാർ വിഭാഗത്തിലായിരുന്നു ജോലി.

നാനോ സകാക്കി, Image Credit: https://djgnicevs.pics
നാനോ സകാക്കി, Image Credit: https://djgnicevs.pics

ഹിരോഷിമയിലേക്കു അണുബോംബിടാൻ പോയ യുഎസ് പോർവിമാനത്തെ സകാക്കി കണ്ടു. യുദ്ധത്തിൽ ജപ്പാൻ തോറ്റപ്പോൾ അന്നത്തെ രീതിവച്ചു സകാക്കിയടക്കമുള്ള സൈനികരെല്ലാം ഹരാകിരി ചെയ്യാൻ ഒരുങ്ങി. ഭാഗ്യത്തിന് സൈനികരിലൊരാൾ റേഡിയോ വച്ചു നോക്കി. സൈനികർ ആത്മഹത്യ ചെയ്യേണ്ടതില്ലെന്ന ചക്രവർത്തിയുടെ ശാസനം റേഡിയോയിൽ കേട്ടതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു. സകാക്കിയുടെ തലമുറയിലെ ചെറുപ്പക്കാരിലേറെയും  കടുത്ത മാർക്സിസ്റ്റുകളായി മാറി. അവരാണു പിന്നീട് ജപ്പാനിലെ ശക്തരായ ബിസിനസുകാരും വ്യവസായികളുമായി പരിണമിച്ചത്. സകാക്കിയാകട്ടെ കവിയായി ജപ്പാനിലെ പവിഴ ദ്വീപുകളിലും പർവതവിജനതകളിലും അലഞ്ഞു. സകാക്കിയുടെ പ്രശസ്തമായ ഒരു കവിത ഇങ്ങനെ:

If you have time to chatter 

Read books 

if you have time to read 

walk into mountain, desert and ocean 

if you have time to walk 

sing songs and dance 

if you have time to dance 

sit quietly, You Happy Lucky Idiot!

English Summary:

Ezhuthumesha column by Ajay P Mangatt about Perfect Days Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com