പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ച: സിഎജി റിപ്പോര്‍ട്ട്
Mail This Article
തിരുവനന്തപുരം ∙ ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം, 2008 പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിൽ ഇല്ലായിരുന്നെന്നും സിഎജി റിപ്പോർട്ട്. ‘കേരളത്തിലെ പ്രളയങ്ങൾ–മുന്നൊരുക്കവും പ്രതിരോധവും’ എന്ന റിപ്പോർട്ടിലാണ് വിമർശനം.
വലിയ സ്കെയിലിലുള്ള ഫ്ലഡ് ഹസാർഡ് മാപ്പ് കേരളത്തിലില്ല. സംസ്ഥാനത്തെ ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഫ്ലഡ് സസെപ്റ്റിബിലിറ്റി മാപ്പ് കേന്ദ്ര ജല കമ്മിഷന്റെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡം അനുസരിച്ചല്ല. 32 റെയിൻ ഗേജുകൾ ആവശ്യമായ (നിലവിലുള്ള ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ച്) പെരിയാർ നദീതടത്തിൽ ഐഎംഡി സ്ഥാപിച്ച ആറു റെയിൻ ഗേജുകൾ മാത്രമേ മഴ അളക്കുന്നതിന് ഉണ്ടായിരുന്നുള്ളൂ.
മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തത്സമയ ഡേറ്റ ലഭ്യമാക്കാനുള്ള ഒരു പദ്ധതി, അഞ്ചു വർഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തത്സമയ ഡേറ്റ നൽകുന്നതിൽ പരാജയപ്പെട്ടു. അണക്കെട്ട് സൈറ്റുകളും, സർക്കാർ ഓഫിസുകളും ഉൾപ്പെടെ ചില മേഖലകളിലെ ആശയ വിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ 2018ലെ പ്രളയ സമയത്തോ അതിനു ശേഷമോ പ്രവർത്തനക്ഷമമായിരുന്നില്ല.
ചെറുതോണി തീരത്ത് കയ്യേറ്റങ്ങൾ വർധിച്ചത് ഒഴുക്കിനെ തടസ്സപ്പെടുത്തുകയും 2018ലെ പ്രളയത്തിൽ നാശം വിതയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രളയ സമതലങ്ങൾ വേർതിരിച്ച് പ്രളയ മേഖല തിരിക്കാനുള്ള നിയമ നിർമാണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: CAG Report against Kerala Government